മധ്യവേനൽ അവധിക്കാലത്ത് മലപ്പുറം ജില്ലയിലെ വിദ്യാർഥികൾക്കായി അക്കാഡമിയുടെ നേതൃത്വത്തിൽ നടത്തിയ കായിക പരിശീലനത്തിൽനിന്ന്.
പെരിന്തൽമണ്ണ: വള്ളുവനാടിന്റെ കായിക ഭൂപടത്തിൽ മായാത്ത മുദ്ര പതിപ്പിച്ച പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമിയിലെ താരങ്ങളും ചരിത്രത്തിലെ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ലോകകപ്പിൽ പങ്കെടുക്കുന്ന 48 രാജ്യങ്ങളുടെയും പതാകകളുടെ പ്രദർശനം, ഫുട്ബോൾ ക്വിസ്, പെണ്കുട്ടികൾക്കും യുവതികൾക്കുമായി ഷൂട്ടൗട്ട് മത്സരം, ഇഷ്ടടീമുകളുടെ ജഴ്സി അണിഞ്ഞ് ഫുട്ബോൾ മത്സരം, പ്രവചന മത്സരം തുടങ്ങി ഒട്ടേറെ പരിപാടികൾക്ക് അക്കാഡമി സജ്ജമായി.
ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ഫ്രാൻസ് ടീമുകൾക്കാണ് ആരാധക പിന്തുണ കൂടുതൽ. ഫ്ളക്സ് യുദ്ധം വേണ്ട എന്നതാണ് അക്കാഡമിയുടെ തീരുമാനം. ഫ്ളക്സ് ആവേശത്തിനപ്പുറം ലോകകപ്പിന്റെ കളിയാവേശം നാട്ടുകാർക്കിടയിൽ പ്രചരിപ്പിക്കാൻ ഒരുങ്ങുകയാണ് അക്കാഡമി.
11 വർഷം, എണ്ണം പറഞ്ഞ നേട്ടങ്ങൾ
പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജ്മെന്റിനു കീഴിൽ 2015 ലാണ് മരിയൻ സ്പോർട്സ് അക്കാഡമിയുടെ തുടക്കം. ഗോവയിലും ഉത്തരാഖണ്ഡിലും നടന്ന ദേശീയ ഗെയിംസുകളിൽ (നെറ്റ് ബോൾ) നാല് വെള്ളി മെഡലുകൾ അക്കാഡമി താരങ്ങൾ സ്വന്തമാക്കി. 77 ദേശീയ താരങ്ങളെയും 801 സംസ്ഥാന താരങ്ങളെയും കഴിഞ്ഞ 11 വർഷത്തിനിടയിൽ വളർത്തിയെടുക്കാൻ കഴിഞ്ഞുവെന്നുത് ശ്രദ്ധേയമായ നേട്ടമാണ്. അങ്ങാടിപ്പുറം പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടവും ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ രണ്ടാം സ്ഥാനവും മരിയൻ അക്കാഡമിക്കു സ്വന്തം.
മെഡലുകൾ നേടി യുവാക്കൾ
2024ൽ ഗോവയിൽ നടന്ന ദേശീയ ഗെയിംസിൽ നെറ്റ്ബോളിൽ പി.എ. ജോസഫും 2025ൽ ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ അഖിൽ ആന്റണി, എഡ്വിൻ തോമസ്, കെവിൻ എ. ഷാജി എന്നിവരും കേരളത്തിനായി വെള്ളിമെഡൽ നേടി മലപ്പുറം ജില്ലയ്ക്ക് അഭിമാനമായി. ദേശീയതലത്തിൽ നടന്ന സീനിയർ, ജൂണിയർ വിഭാഗം നെറ്റ് ബോൾ, കോർഫ് ബോൾ, ദേശീയ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ, കോർഫ് ബോൾ മത്സരങ്ങളിൽ കഴിഞ്ഞ പത്തു വർഷമായി മരിയൻ അക്കാഡമി താരങ്ങൾ മിന്നുന്ന പ്രകടനവുമായി മെഡലുകൾ സ്വന്തമാക്കുന്നു. ഈ ഇനങ്ങളിൽ കേരളം തുടർച്ചയായി കിരീടം സ്വന്തമാക്കുന്പോൾ മരിയൻ അക്കാഡമിക്ക് അഭിമാനിക്കാൻ ഏറെയുണ്ട്.
ഒന്നായി നിന്നു, നേട്ടങ്ങൾ പിന്നാലെ
ഫുട്ബോളിനൊപ്പം അത്ലറ്റിക്സ്, ഖോ-ഖോ, വോളിബോൾ, ത്രോ ബോൾ, ഹാൻഡ് ബോൾ, ബാസ്ക്കറ്റ് ബോൾ, കോർഫ് ബോൾ പരിശീലനവും അക്കാഡമിക്ക് കീഴിൽ നടക്കുന്നു. പരിയാപുരം സെന്റ് മേരീസ് സ്കൂൾ മൈതാനത്ത് രാവിലെയും വൈകുന്നേരവും കായികതാരങ്ങൾ പരിശീലനം നേടുന്നു.
മത്സര പരീക്ഷകളിൽ വിജയിക്കാനായി പരിശീലനം നേടാൻ യുവാക്കളും ഗ്രൗണ്ടിലെത്തുന്നുണ്ട്. പോൾവാൾട്ട്, ഹൈജംപ് പരിശീലനത്തിനുള്ള ബെഡ് ഉൾപ്പെടെ എല്ലാ കായിക ഇനങ്ങളും പരിശീലിപ്പിക്കാനുള്ള ഉപകരണങ്ങൾ അക്കാഡമിക്ക് സ്വന്തമായുണ്ട്.
ഇവർക്കു പ്രചോദനവും പരിശീലനവും നൽകി കായികാധ്യാപകൻ കെ.എസ്. സിബി മുഴുവൻ സമയവും രംഗത്തുണ്ട്.
ഒളിന്പ്യൻമാരായ അനിൽഡ തോമസിന്റെയും മുഹമ്മദ് അനസ് യഹിയയുടെയും പരിശീലകനായിരുന്നു കെ.എസ്.സിബി. സ്കൂൾ മാനേജർ ഫാ. ജോർജ് കളപ്പുരക്കൽ (ചെയർമാൻ), ജോസി വർഗീസ്, മനോജ് വീട്ടുവേലിക്കുന്നേൽ, ജെറിൻ ജോർജ്, ആന്റണി ഇയ്യാലിൽ (ഭാരവാഹികൾ) എന്നിവരുടെ നേതൃത്വത്തിലാണ് അക്കാഡമി പ്രവർത്തിക്കുന്നത്.
Tags : Local News Nattuvishesham Malappuram