പത്തനംതിട്ട അബാൻ ജംഗ്ഷനിലുണ്ടായ കാറപകടം
പത്തനംതിട്ട: നഗരത്തിൽ അബാൻ ജംഗ്ഷനിൽ തിരുവോണനാളിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാൽനട യാത്രക്കാരനായ റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട വലഞ്ചുഴി കോയിക്കൽ അബൂബക്കർ (74) ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർ ഉൾപ്പെടെ 11 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ കാൽനട യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളികളും ഉൾപ്പെടുന്നു. പരിക്കേറ്റവരിൽ ആറു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. വഴിയാത്രക്കാരെ ഇടിച്ച കാർ മറ്റു രണ്ടുകാറുകളും ഇടിച്ചു തകർത്തു.
തിരുവോണനാളിൽ വൈകുന്നേരം 6.30 ഓടെയാണ് അപകടം. കണ്ണങ്കര ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ വാഗൺ ആർ കാർ അബാൻ ജംഗ്ഷനിൽ വഴിയാത്രക്കാരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അബൂബക്കർ സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് വന്നതായിരുന്നു. ഇതു വഴി നടന്നുവന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു. രണ്ട് കാറുകൾ ഇടിച്ചുതകർത്താണ് വാഗൺ ആർ കാർ നിന്നത്. പരിക്കേറ്റ് റോഡിൽ കിടന്നവരെ പോലീസും അഗ്നിരക്ഷാസേനയും എത്തിയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കാറിലുണ്ടായിരുന്ന ഓമല്ലൂർ സ്വദേശി വിശ്വജിത്ത് (24)നെ ഉൾപ്പെടെ ആറു പേരെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഓമല്ലൂർ സ്വദേശികളായ ജിനു (48), വിശ്വജിത്ത് (24) എന്നിവരാണ് കാറിലുണ്ടായിരുന്നത്. ജിനുവാണ് കാറോടിച്ചത്. കാറിലുള്ളിൽ കുടുങ്ങിയ ജിനുവിനെ നാട്ടുകാരാണ് പുറത്തെടുത്തത്. രണ്ടുപേർക്കും പരിക്കുണ്ട്. ജിനുവിനെതിരേ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് റിപ്പോർട്ട്.
മരിച്ച അബൂബക്കർ നിലവിൽ കല്ലറക്കടവിലാണ് താമസം. കബറടക്കം ഇന്ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും. ഭാര്യ: റഷീദാ ബീവി. മക്കൾ: രഹാന ബക്കർ, സഫാന ബക്കർ. മരുമകൻ: ഷമീർ.