പത്തനംതിട്ട: നഗരത്തിലെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ചെടികൾ വ്യാപകമായി നശിപ്പിച്ചു. ടികെ റോഡിന്റെ ഫുട്പാത്തിനോടു ചേർന്ന് കാർഷിക വികസന ബാങ്ക് മുതൽ ആലുക്കാസ് ജംഗ്ഷൻവരെയുള്ള ഭാഗത്തെ ചെടിച്ചട്ടികളാണ് നശിപ്പിച്ചത്.
ഫുട്പാത്ത് കൈവരികളിലെ ഇരുന്പ് ബ്രാക്കറ്റുകളിൽ ഉറപ്പിച്ചിരുന്ന ചെടിച്ചട്ടികൾ എടുത്ത് താഴെയെറിഞ്ഞ് നശിപ്പിച്ച നിലയിലാണ്. ചിലയിടങ്ങളിൽ ഫുട്പാത്ത് കൈവരികൾക്കും നാശമുണ്ടാക്കിയിട്ടുണ്ട്. പത്തിലധികം ചെടിച്ചട്ടികൾ നശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പത്തനംതിട്ട പോലീസിൽ നഗരസഭ പരാതി നൽകി.
പത്തനംതിട്ട നഗരസഭ ലക്ഷങ്ങൾ ചെലവഴിച്ചാണ് 350 ഓളം ചെടികൾ ചട്ടിയിൽ വളർത്തി സംരക്ഷിച്ചു പോന്നിരുന്നത്. ഇവയ്ക്ക് വെള്ളം ഒഴിക്കാൻ ആറ് താത്കാലിക ജീവനക്കാരെയും ചുമതലപ്പെടുത്തിയിരുന്നു.
പുതിയ നഗരസഭ ഭരണസമിതി ചുമതലയേറ്റതോടെ നഗര സൗന്ദര്യവത്കരണ തുടർ പ്രവർത്തനങ്ങൾ തടസപ്പെടുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. പല ചെടികളും കരിഞ്ഞു തുടങ്ങിയിരുന്നു. മുനിസിപ്പൽ ബസ് സ്റ്റാൻഡിനോടു ചേർന്നു നട്ടുപിടിപ്പിച്ച ഈന്തപ്പന പൂത്ത് കായ്കളായതിനു പിന്നാലെ ഇതു നശിപ്പിച്ചതും കഴിഞ്ഞയിടെയാണ്.
ടൗൺ സ്ക്വയർ സംരക്ഷണം, മാലിന്യനീക്കം എന്നിവയിലും ഇടപെടലുകളുണ്ടാകണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതിനു പിന്നാലെ ചെടിച്ചട്ടികൾ നശിപ്പിച്ച സംഭവത്തിൽ ആശങ്കയും ഉടലെടുത്തു.
Tags : nattu vishesham Plant pots widely destroyed.