ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികൾ തറയിൽ കിടക്കുന്ന സാഹചര്യം ഒഴിവാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രഖ്യാപനം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കി. മെഡിക്കൽ കോളജിലെ മെഡിക്കൽ വാർഡ് ഉൾപ്പെടെയുള്ള വിവിധ വാർഡുകളിൽ നിരവധി രോഗികളാണ് തറയിൽ കിടന്നിരുന്നത്.
ഇതു പരിഹരിക്കുന്നതിനായി അത്യാഹിത വിഭാഗത്തിന് മുകളിൽ നാലാം നിലയിൽ 68 കിടക്കകൾ ഈടാവുന്ന തരത്തിൽ ക്രമീകരണം ഏർപ്പെടുത്തി ഈ വിഭാഗം മെഡിക്കൽ വാർഡിന് വിട്ടു കൊടുത്തു.
മെഡിക്കൽ വാർഡിൽ തറയിൽ കിടന്ന രോഗികളെ ഇവിടേക്ക് മാറ്റി. ഓർത്തോ, സർജി എന്നീ വിഭാഗങ്ങളിൽ 25 വീതം അഡീഷണൽ കിടക്കകൾ ഏർപ്പെടുത്തി. മറ്റു വിഭാഗങ്ങളിലെ രോഗികൾക്കായി 16 കിടക്കകളുള്ള ഒരു വിഭാഗംകൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലാണ് തറയിൽ കിടക്കുന്ന രോഗികൾക്കായി പ്രത്യേക സംവിധാനം ഒരുക്കിയത്. ആർഎംഒ, പിആർഒ എന്നിവർ പുതിയ വാർഡുകളുടെ പ്രവർത്തനത്തെ നിരീക്ഷിക്കും. ഇനിയും കൂടുതൽ സംവിധാനങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതർ. ഇതേത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ കേരള എൻജിഒ അസോസിയേഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ആശുപത്രി അധികൃതരെ അനുമോദിച്ചു.
Tags : Nattuvishesham Districtnews Special