തൃശൂർ: കോർപറേഷനിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി കൗണ്‍സിൽ ഹാളിൽ യോഗംചേർന്നു. ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുന്പായി മഴക്കാല പൂർവശുചീകരണപ്രവൃത്തികൾ മേയ് പകുതിയോടെ പൂർത്തിയാക്കണം.
തൃശൂർ-കുറ്റിപ്പുറം റോഡ് നിർമാണത്തിന്റെ ഭാഗമായി പൂങ്കുന്നത്തിനും മുതുവറയ്ക്കും ഇടയിൽ നിർമിച്ച പാലങ്ങളുടെ അടിയിൽ മണ്ണും നിർമാണാവശിഷ്ടങ്ങളും കിടക്കുന്നതു സുഗമമായ ജലപ്രവാഹത്തിനു തടസമാണ്. മഴക്കാലത്തിനുമുന്പ് മണ്ണും മറ്റു മാലിന്യങ്ങളും നീക്കംചെയ്ത് നീരൊഴുക്ക് ഉറപ്പാക്കണം.
കോർപറേഷൻ പരിധിയിലെ കാനകളിലും തോടുകളിലും അടിഞ്ഞുകൂടിയ മണ്ണും മാലിന്യങ്ങളും നീക്കംചെയ്യണം. ജലവിഭവവകുപ്പിന്റെയും കെഎൽഡിസിയുടെയും കീഴിൽ വരുന്ന വലിയ തോടുകളും താണിക്കുടം പുഴയും കനാലും ചീപ്പുകളും റെഗുലേറ്ററുകളും തടസങ്ങൾ നീക്കി പൂർണമായും പ്രവർത്തനസജ്ജമാക്കണം. പുഴയ്ക്കൽ മുതൽ ഏനാമ്മാവ് വരെയുള്ള കെഎൽഡിസി കനാലിന്റെ ഇരുബണ്ടുകളിലും ഉള്ളതും കൃഷിവകുപ്പിന്റെ നിയന്ത്രണത്തിലുള്ളവയുമായ ഫ്ലഡ് ഔട്ട്ലെറ്റുകൾ മഴക്കാലത്തിനുമുന്നോടിയായി തുറന്നുവെന്ന് ഉറപ്പാക്കണം.
ആദ്യമായാണ് കൗണ്‍സിലർമാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെയടക്കം പങ്കെടുപ്പിച്ച് ഇത്തരമൊരു യോഗം ചേരുന്നത്.
Tags : nattu visheshsam Pre-monsoon cleaning