പ്രഫ. പ്രിയദർശൻ കൃഷിയിടത്തിൽ.
കൊല്ലം: പ്രിയദർശൻ സാറിന്റെ കൃഷിയോടുള്ള ക്രഷ് പുരയിടത്തിൽ കാണാം. പറന്പുനിറയെ വിളഞ്ഞുനിൽക്കുന്ന ഫലവൃക്ഷങ്ങളും പച്ചക്കറികളും ആരെയും ആകർഷിക്കും. പുരയിടത്തിലെ പച്ചപ്പ് മനസിനൊരു പ്രത്യേക തരം കുളിർമയാണ് സമ്മാനിക്കുന്നത്.
എസ്എൻ കോളജിലെ ബോട്ടണി ആൻഡ് ബയോ ടെക്നോളജി തലവനായി വിരമിച്ചശേഷം ജീവിതം മുഴുവൻ ഫലച്ചെടികൾക്കും പച്ചക്കറിചെടികൾക്കുമൊപ്പം സമയം ചെലവഴിക്കുകയാണ് മുണ്ടയ്ക്കൽ തുന്പറ വിഷാശേരി പ്രഫ. ഡോ. പ്രിയദർശൻ ഡി. പ്രസാദ്.
വൃക്ഷ വ്യാപന സംഘടനയായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹിയായ പ്രഫസർ മാവുകളുടെയും പ്ലാവുകളുടെയും മറ്റു വിദേശ പഴച്ചെടികളുടെയും കൂട്ടുകാരനാണ്. അദ്ദേഹത്തിന്റെ 21 സെന്റ് പുരയിടത്തിലും ടെറസിലും നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് ആരെയും ആകർഷിക്കും. ഓരോ ചെടികളുടെയും പഴച്ചെടികളുടെയും അടുത്തെത്തി പരിചയപ്പെടുത്തി തരുന്പോഴുള്ള അദ്ദേഹത്തിന്റെ മനസ് തനി കർഷകന്റേതാണ്. മണ്ണിനെയും ചെടികളെയും സ്നേഹിക്കുന്ന ഒരു കർഷകനായി അദ്ദേഹം മാറുകയാണ്.
തറവാട് വീടിന്റെ ടെറസിൽ സെമി പോളി ഹൗസ് സൃഷ്ടിച്ച് പച്ചക്കറിയും പഴച്ചെടിയായ ഡ്രാഗൺഫ്രൂട്ടും നട്ടുവളർത്തുന്നു. കൃഷിവകുപ്പിന്റെ സബ്സിഡിയോടെയാണ് സെമി പോളി ഹൗസ് ആരംഭിച്ചിരിക്കുന്നത്. ഇവിടെ പയറും വെണ്ടയും മുളകും സമൃദ്ധമായി വിളഞ്ഞുനിൽക്കുന്നു. വിളവെടുപ്പിനു പാകമായനിലയിൽ രക്തവർണത്തോടെ നിറഞ്ഞുനിൽക്കുന്ന ഡ്രാഗൺപഴങ്ങളൊരു കാഴ്ചവിരുന്നാണ് ഒരുക്കുന്നത്.
പുരയിടത്തിലേക്കു കയറുന്ന ഗേറ്റ് മുതൽ ഇരുവശങ്ങളിലും ഡ്രമ്മിൽ നിറഞ്ഞുനിൽക്കുന്ന പഴച്ചെടികളൊരു കാഴ്ചതന്നെയാണ്. ആരെയും ആകർഷിക്കുകമാത്രമല്ല,അല്പം അസൂയ തോന്നുന്ന കൃഷിരീതി. ഡ്രമ്മിൽ തലയെടുപ്പോടെ നിൽക്കുന്ന മാവുകൾ മനസിനൊരു കുളിർമ നൽകും.
നാംഡോക് മയി, കാട്ടിമോൺ, ബെന്നാന മാംഗോ, കാലാപ്പാടി, കിളിച്ചുണ്ടൻ, കർപ്പൂരം , കൊളന്പ്, കോച്ചേരി തുടങ്ങിയ മാവുകൾ കായ്ച്ചു നിൽക്കുകയാണ്. മാന്പഴങ്ങളോടുള്ള താത്പര്യമാണ് മാവുകളുടെ ശേഖരണത്തിന് കാരണം. കിടങ്ങളിൽനിന്നും സംരക്ഷണം നൽകിയുള്ള പ്രിയദർശന്റെ ഓരോ നീക്കവും വിജയമാണ്. ഡ്രമ്മിലുള്ള ബെയർആപ്പിൾ, ബട്ടർനട്ട്,അവക്കാഡോ, നെല്ലി, റംന്പുട്ടാൻ, മാങ്കോസ്റ്റിൻ, പേരകൾ,പപ്പായ, പലതരം നാരകം, പലതരം ചാന്പകൾ, ലമൺ വൈൻ തുടങ്ങിയ ഫലസസ്യങ്ങളും പുരയിടത്തെ സന്പുഷ്ടമാക്കുന്നു.
പ്ലാവുകളിൽ വിയറ്റ്നാം എയർലി ഉൾപ്പെടെയുള്ള തായ്ലാൻഡ്, വിയറ്റ്നാം പ്ലാവുകളും പുരയിടത്തിലുണ്ട്. അഞ്ചുസെന്റ് ഭൂമി പച്ചക്കറിക്കായിമാറ്റി വച്ചിരിക്കുന്നു. ഇതിനെ വൃത്തിയാക്കി കളനിറയാതെ ഷീറ്റ് വിരിച്ച് പച്ചക്കറി ചെയ്യുന്നു. തക്കാളി, പയർ, മുളക്, വഴുതന തുടങ്ങിയവ വിളയിക്കുന്നു. ഇതൊന്നും വിൽക്കുന്നില്ല.
അടുക്കളയിലേക്കും പരിചയക്കാർക്കും സുഹൃത്തുക്കൾക്കും കൈമാറും. വിഷരഹിതമായ പച്ചക്കറികഴിക്കാൻ സാധിക്കുന്നുവെന്നതാണ് ഭാഗ്യമായി കരുതുന്നത്.
ജൈവവളമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഭാര്യ കൊല്ലം മത്സ്യഫെഡിന്റെ മാനേജർ സ്ഥാനത്തുനിന്നും വിരമിച്ച സാഹിതി പ്രിയദർശൻ ഭർത്താവിനൊപ്പം കൃഷിയിടത്തിലുണ്ട്. മകൾ നയന ബംഗളൂരു ഇൻഫോസിസിൽ ജോലി ചെയ്യുന്നു.
Tags : Local News Nattuvishesham Kollam