വളാഞ്ചേരി നഗരമധ്യത്തിലെ കെട്ടിടത്തിന്റെ വശത്തിരുന്ന് ലഹരി ഉപയോഗിക്കുന്ന് ഇതരസംസ്ഥാന തൊഴിലാളികൾ.
വളാഞ്ചേരി: ആളനക്കമില്ലാത്ത വഴിയോരത്തിരുന്ന് ഇതരസംസ്ഥാന തൊഴിലാളികൾ പരസ്യമായി ലഹരിമരുന്ന് ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന വീഡിയോ ദൃശ്യങ്ങൾ പ്രദേശവാസികളിൽ വലിയ ആശങ്ക പടർത്തുന്നു. വളാഞ്ചേരിയും പരിസര പ്രദേശങ്ങളും വൻകിട ലഹരി സംഘങ്ങളുടെ മാത്രമല്ല, തെരുവ് തലത്തിലുള്ള മയക്കുമരുന്ന് ഉപയോഗത്തിന്റെയും കേന്ദ്രമായി മാറുകയാണ്.
കഴിഞ്ഞദിവസം വളാഞ്ചേരി കാവുംപുറത്തെ വാടകവീട് കേന്ദ്രീകരിച്ച് നടന്ന ലഹരി-തിമിംഗല ഛർദി വേട്ടയുടെ ഞെട്ടൽ മാറുംമുന്പേയാണ് വളാഞ്ചേരിയെ ആശങ്കയിലാഴ്ത്തി മറ്റൊരു ഭീതിജനകമായ ദൃശ്യം കൂടി പുറത്തുവന്നിരിക്കുന്നത്. ആഢംബര ലഹരി വിൽപനക്കാരും തെരുവിൽ സൂചിയുമായി ഇരിക്കുന്ന ഉപഭോക്താക്കളും ഒരുപോലെ സജീവമാണ് എന്നത് പ്രദേശത്തെ ലഹരി ശൃംഖലയുടെ ആഴം വ്യക്തമാക്കുന്നു. നഗരമധ്യത്തിലെ കെട്ടിടത്തിന്റെ വശത്തിരുന്ന് ലഹരി ഉപയോഗിക്കുന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പരസ്യമായ ലഹരി ഉപയോഗവും കുത്തിവയ്പും പ്രദേശവാസികളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ഉപയോഗിച്ച സൂചികൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ മാരക രോഗങ്ങൾ പടരാൻ ഇടയാക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ തൊഴിലിടങ്ങളും ക്യാന്പുകളും കേന്ദ്രീകരിച്ച് ലഹരിമരുന്ന് വൻതോതിൽ എത്തുന്നുണ്ടെന്ന സംശയം ഇതോടെ ബലപ്പെട്ടു. ലഹരിസംഘങ്ങൾ തങ്ങുന്ന ഇടങ്ങളിൽ കൃത്യമായ പോലീസ് പരിശോധനയോ വിലാസ പരിശോധനയോ നടക്കാത്തതാണ് ഇത്തരം സംഘങ്ങൾക്ക് താവളമൊരുക്കാൻ സഹായകരമാകുന്നത്.
വളാഞ്ചേരി കേന്ദ്രീകരിച്ച് വൻകിട റാക്കറ്റുകൾക്ക് പുറമെ, താഴെത്തട്ടിലേക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന വലിയൊരു വിതരണ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട്. പോലീസും ഡാൻസാഫ് സംഘവും പരിശോധന ശക്തമാക്കിയെങ്കിലും തദ്ദേശവാസികളുടെയും കെട്ടിട ഉടമകളുടെയും ജാഗ്രത കൂടി ഉണ്ടെങ്കിൽ മാത്രമേ വളാഞ്ചേരിയെ ലഹരിവലയിൽ നിന്ന് പൂർണമായി തടയാനാകൂ.
Tags : Nattuvishesham District News Public intoxication other state employees