സി.പി. അമ്മുക്കുട്ടിയമ്മ
അയ്മനം: ചിരിയും ചിന്തകളും പങ്കുവച്ച് ഇന്‍സ്റ്റഗ്രാമിലെ വൈറല്‍താരമായ കോട്ടയം അയ്മനം വടയാറ്റ് അമ്മു നിവാസില്‍ സി.പി. അമ്മുക്കുട്ടിയമ്മ (106) ഓര്‍മയായി. ചെറുമകള്‍ ഗോപികയുടെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് മലയാളികള്‍ അമ്മുക്കുട്ടിയമ്മയെ കണ്ടതും കേട്ടതും. ഗോപികയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ അമ്മുക്കുട്ടിയമ്മയുടെ മരണവിവരം പുറത്തുവിട്ടത്. വാര്‍ധക്യത്തിലും കൊച്ചുമകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ വിശേഷങ്ങള്‍ പറഞ്ഞ് ആളുകളുടെ കണ്ണിലുണ്ണിയായ അമ്മൂമ്മയുടെ വീഡിയോകള്‍ വൈറലായിരുന്നു.
കടുത്ത മോഹന്‍ലാല്‍ ആരാധികയായ മുത്തശി താരത്തെ നേരില്‍ കാണണമെന്ന ആഗ്രഹം ബാക്കിയാക്കിയാണു വിടവാങ്ങുന്നത്. ആഗ്രഹം അറിഞ്ഞ് അമ്മൂമ്മയുമായി മോഹന്‍ലാല്‍ വീഡിയോകോളിലൂടെ സംസാരിച്ചിരുന്നു. ജൂലൈയില്‍ അമ്മൂമ്മയുടെ പിറന്നാളിന് ലാല്‍ ആശംസയും അറിയിച്ചിരുന്നു. ചെറിയ സ്ക്രീനിലെ അവരുടെ മുഖം ചിരസ്മരണയാകും. മരിക്കാന്‍ പേടിയാണെന്ന് അമ്മൂമ്മ റീല്‍സിലും പറഞ്ഞിരുന്നു.
കര്‍ക്കടകത്തിലെ തൃക്കേട്ടനാളിലായിരുന്നു അമ്മൂമ്മയുടെ പിറന്നാള്‍. അമ്മുക്കുട്ടിയമ്മ വിടപറയുമ്പോള്‍ തനിച്ചാകുന്നത് അവരുടെ കുടുംബം മാത്രമല്ല, ഇന്‍സ്റ്റഗ്രാം ഫീഡുകളിലെ അന്‍പതിനായിരത്തോളം ഫോളോവേഴ്സ് കൂടിയാണ്. വാര്‍ധക്യസഹജമായ അസ്വസ്ഥതകളെതുടര്ന്നു കിടപ്പിലായിരുന്നതിനാല്‍ ഏതാനും ആഴ്ചകളായി വീഡിയോ പോസ്റ്റ് ചെയ്തിരുന്നില്ല. നാലുലക്ഷം പേരുടെ സ്ക്രീനുകളാണ് അമ്മൂമ്മയെ ഡിജിറ്റല്‍ താരമാക്കിയത്.
ഒരു കാമറപോലും ഇല്ലാത്തകാലത്ത് ജീവിച്ചുതുടങ്ങി ഒടുവില്‍ ഡിജിറ്റല്‍ ലോകത്ത് ആളുകളുടെ പ്രിയപ്പെട്ട മുത്തശിയായ അവര്‍ ഒരു ജീവിതപ്പകര്‍ച്ചയുടെ സാക്ഷ്യം. ശീമാട്ടി ഉടമ ബീനാ കണ്ണന് അടക്കം പലരും അമ്മൂമ്മയെ കാണാന്‍ വീട്ടിലെത്തി. രണ്ടാഴ്ച മുമ്പ് ക്ഷീണിതയാകുമ്പോള്‍ മക്കളെയും കൊച്ചുമക്കളെയും അമ്മൂമ്മ മറന്നുതുടങ്ങിയിരുന്നതായി റീല്‍സിലൂടെ അമ്മൂമ്മയെ വൈറലാക്കിയ കൊച്ചുമകളും സൈബര്‍ സെക്യൂരിറ്റി എന്‍ജിനിയറുമായ ഗോപികാ നായര്‍ പറയുന്നു.
38-ാം വയസില്‍ ഭർത്താവ് മരിക്കുന്പോൾ ആറുമാസം ഗര്‍ഭിണി. ആ കുഞ്ഞിനെ ഉള്‍പ്പെടെ നന്നായി വളര്‍ത്തി ജീവിതം തിരിച്ചുപിടിച്ചു. ഭര്‍ത്താവ്: പരേതനായ വടയാറ്റ് രാമകൃഷ്ണപിള്ള. മക്കള്‍: വി.ആര്. ചന്ദ്രന്‍പിള്ള, വി.ആര്. ഓമന, വി.ആര്. ജയകുമാരി, പരേതരായ ചന്ദ്രശേഖരന് നായര്‍, സോമശേഖരന്‍ നായര്‍, ശശിധരന് പിള്ള. മരുമക്കള്‍: പ്രേമലത, ഗിരിജ, കനകമ്മ, പരേതരായ അയ്യപ്പന്‍പിള്ള, മന്മഥന് നായര്‍, ശോഭന. സംസ്കാരം അയ്മനത്തെ വീട്ടുവളപ്പില്‍ നടത്തി.
Tags : NattuVishesham DistrictNews