പുതുക്കരി -പള്ളിപ്പാലം തോട് പോള നിറഞ്ഞ നിലയിൽ.
രാമങ്കരി: രാമങ്കരി - മുട്ടാർ പഞ്ചായത്തുകളുടെ ഭാഗമായ പുതുക്കരി പള്ളിപ്പാലം തോട്ടിൽ പോള നിറഞ്ഞു കുന്നുകൂടിയിട്ട് നാളുകളായി. പോള വാരിമാറ്റി തോട് നവീകരിക്കുന്നതുൾപ്പെടെയുള്ള ജോലികൾ നീണ്ടുപോകുന്നതിനെതിരേ പ്രതിഷേധം വ്യാപകം. രാമങ്കരി പഞ്ചായത്തിലെ ഒൻപതാം വാർഡും മുട്ടാർ പഞ്ചായത്തിന്റെ 13,14 വാർഡുകളും ചേരുന്ന ഇവിടെ മലിനീകരണവും രൂക്ഷമായതോടെ ഏതു സമയവും പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടാനും സാധ്യതയേറെ.
അടുത്ത പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി ചുറ്റുമുള്ള പാടശേഖരങ്ങളിൽ കെട്ടിക്കിടക്കുന്ന മലിന ജലം മോട്ടർ ഉപയോഗിച്ച് തോടുകളിലേക്ക് പുറന്തള്ളാൻ തുടങ്ങിയതോടെ കുളിക്കാനും വസ്ത്രം, പാത്രം കഴുകൽ പോലുള്ള അത്യാവശ്യ കാര്യങ്ങൾക്ക് പോലും തോട്ടിലെ വെള്ളം ഉപയോഗിക്കാൻ കഴിയാതെയായി. വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പേരിന് പോലും ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കുടിവെള്ളത്തിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. രണ്ടു പഞ്ചായത്തിന്റെയും കൂടിയുള്ള വിവിധ വാർഡുകളിൽ നൂറു കണക്കിന് ജനങ്ങളാണ് ഇതുമൂലം കുടിവെള്ളം പോലുമില്ലാതെ ബുദ്ധിമുട്ടുന്നത്.
യാത്രാക്ലേശം നിലനിൽക്കുന്ന പ്രദേശമായതിനാൽ പുറത്തുനിന്നുള്ള കുടിവെള്ള വിതരണ ഏജൻസികൾ ഇങ്ങോട്ട് തിരിഞ്ഞു നോക്കാൻ പോലും തയാറാകാറില്ല. കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുമെന്ന് അധികൃതർ പറയാൻ തുടങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇതുവരെ ഒരു പഞ്ചായത്തിലെ പോലും പ്രശ്നത്തിന് പരിഹാരം കാണാൻ സാധിച്ചില്ലെന്നു മാത്രമല്ല, പദ്ധതികൾ പലതും മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നതെന്ന വിമർശനവും ശക്തിപ്പെട്ടു തുടങ്ങി.
വർഷകാലമാണെങ്കിലും മഴ മാറി നിൽക്കുകയും ഓരോ ദിവസവും ചൂട് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രദേശത്തെ മലിനീകരണത്തിനും കുടിവെള്ളക്ഷാമത്തിനും അടിയന്തര പരിഹാരം കാണാൻ അധികൃതർ തയാറാകണം. അല്ലാത്തപക്ഷം രണ്ടു പഞ്ചായത്തുകൾക്ക് മുന്നിലും ശക്തമായ ജനകീയ പ്രതിരോധം തീർക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
Tags : NattuVishesham DistrictNews