രാജു എബ്രഹാം
പത്തനംതിട്ട: അതിതീവ്ര മഴ പെയ്യുമെന്നറിഞ്ഞിട്ടും റെഡ് അലർട്ട് പ്രഖ്യാപിക്കാനോ ഡാം തുറക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകാനോ സർക്കാർ തയാറാകാതിരുന്നതാണ് ശനിയാഴ്ചത്തെ മഹാപ്രളയത്തിനിടയാക്കിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം.
അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോടിക്കണക്കിന് രൂപ നഷ്ടമുണ്ടായ വ്യാപാരികൾക്കും ആയിരക്കണക്കിന് വീട്ടുകാർക്കും നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.രാത്രി ഒന്നിനാണ് മൂഴിയാർ, കാരിക്കയം ഡാമുകൾ തുറന്നത്. നിലവിലുള്ള പ്രോട്ടോക്കോൾ പ്രകാരം ജനപ്രതിനിധികൾ, തദ്ദേശസ്ഥാപനങ്ങൾ, പബ്ലിക് റിലേഷൻസ് വകുപ്പ് ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടേ തുറക്കാവൂ എന്നാണ് പെരുമാറ്റച്ചട്ടം. ഒപ്പം മൈക്ക് അനൗൺസ്മെന്റ് നടത്തി പൊതുജനങ്ങളെ അറിയിക്കുകയും വേണം.
എന്നാൽ ഇത്തരം ഒരു നടപടിയും പാലിക്കാൻ സർക്കാർ തയ്യാറായില്ല. അനൗൺസ്മെന്റെങ്കിലും നടത്തിയിരുന്നെങ്കിൽ സാധനങ്ങൾ മാറ്റാനും ജാഗ്രത പാലിക്കാനും കഴിയുമായിരുന്നു. തീവ്രമഴയിൽ പമ്പാ നദി കരകവിഞ്ഞപ്പോൾ മുന്നറിയിപ്പില്ലാതെ തുറന്ന ഡാമിലെ വെള്ളം പ്രളയം രൂക്ഷമാക്കി. ഫലത്തിൽ അത് സർക്കാർ സ്പോൺസേഡ് പ്രളയമായി. നാട് മുഴുവൻ മുങ്ങിയപ്പോഴാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ് സഹായവുമായി രംഗത്തിറങ്ങിയത്.
2018-ൽ വെള്ളം കയറിയ എല്ലാ വീട്ടിലും 10,000 രൂപ വീതം ഉടൻ തന്നെ സർക്കാർ നൽകിയിരുന്നു. വീട് അറ്റകുറ്റപ്പണികൾക്ക് രണ്ട് മുതൽ മൂന്ന് ലക്ഷം വരെയും പൂർണമായി തകർന്ന വീടുകൾ പുനർനിർമ്മിച്ചും നൽകി. വെള്ളം കയറിയ കടകൾക്ക് 10 ലക്ഷം രൂപ വായ്പ ലഭ്യമാക്കിയപ്പോൾ രണ്ടു ലക്ഷം രൂപയാണ് സബ്സിഡി നൽകിയത്. കുടുംബശ്രീ അംഗങ്ങൾക്ക് ഒരു ലക്ഷം വരെ വായ്നൽകുകയും പലിശ സർക്കാർ അടയ്ക്കുകയും ചെയ്തു. ഇക്കുറി ഒരു ഏകോപനവും ഉണ്ടായില്ല. ജില്ലയുടെ ചുമതലക്കാരനായ മന്ത്രി വിഷ്ണുനാഥ് വിളിച്ച യോഗം ഫലത്തിൽ കോൺഗ്രസ് യോഗമായെന്നും രാജു ഏബ്രഹാം പറഞ്ഞു.
Tags : NattuVishasham DistrictNews