തൃശൂർ: ഇടവപ്പാതിയെത്തുംമുന്പേ ശക്തൻ സ്റ്റാൻഡിൽ ചെളിക്കുളം. ബസ് സ്റ്റാൻഡിൽനിന്നു ബസുകൾ പുറത്തേക്കുപോകുന്ന തെക്കുഭാഗത്താണു റോഡിനു വലതുവശത്തു ചെളി കെട്ടിനിൽക്കാൻ തുടങ്ങിയത്. കഴിഞ്ഞവർഷം പാതിയിൽ 2.60 കോടി രൂപ ചെലവിൽ ബസ് സ്റ്റാൻഡിനകത്തെ റോഡ് കോണ്ക്രീറ്റ് ചെയ്തു തുറന്നുകൊടുത്തതാണ്. എന്നാൽ സ്റ്റാൻഡ് നവീകരണം ഇപ്പോഴും വാഗ്ദാനത്തിലൊതുങ്ങുന്നു.
ശക്തൻ ബസ് സ്റ്റാൻഡ് ആധുനിക ബസ് ഹബ് ആക്കുമെന്നാണ് മുൻ കോർപറേഷൻ ഭരണാധികാരികൾ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പുതിയ ഭരണസമിതി ചുമതലയേറ്റിട്ടും ശക്തൻ സ്റ്റാൻഡിന്റെ അവസ്ഥ ശോചനീയംതന്നെ.
ബസുകൾ പുറത്തേക്കുപോകുന്ന ഭാഗത്തെ റോഡ് ഏറെക്കുറെ തകർന്ന നിലയിലാണ്. ഇതിന് ഇരുവശത്തുമായാണ് ഏതാനും ദിവസം വേനൽമഴ പെയ്തപ്പോഴേക്കും ചെളി കെട്ടിക്കിടക്കാൻ തുടങ്ങിയത്.
വലതുഭാഗത്തുള്ള കാനയിൽ മലിനജലമൊഴുകുന്നു. ചിലയിടത്തു മാലിന്യം വലിച്ചെറിഞ്ഞതു കെട്ടിക്കിടന്ന് ഒഴുക്ക് തടസപ്പെടുന്നുണ്ട്. ഓടയ്ക്കു ചിലയിടങ്ങളിൽ സ്ലാബുമില്ല. ജൂണിൽ മഴക്കാലമെത്തിയാൽ പഴയതുപോലെ സ്റ്റാൻഡിന്റെ പരിസരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകും.
Tags : nattu vishesham Road collapsed Shaktan stand