തൃശൂർ: ജില്ലയിൽ വാഹനാപകടങ്ങൾ ആശങ്കാജനകമായി ഉയരുന്നു. തൃശൂർ സിറ്റി പോലീസ് പുറത്തുവിട്ട കണക്കുകൾപ്രകാരം 2021 മുതൽ 2025 വരെ തൃശൂരിൽമാത്രം 9,998 വാഹനാപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 925 പേർ മരിച്ചു. 11,379 പേർക്കു പരിക്കേറ്റു. 2019, 2020 വർഷങ്ങളും ചേർത്താൽ അപകടസംഖ്യ 13,000 കടക്കും.
2026 തുടക്കംമുതൽ വാഹനാപകടങ്ങളും മരണവും പതിവായി. മുണ്ടുപാലത്തും ഇക്കണ്ടവാര്യർ റോഡിലും സ്കൂട്ടർ അപകടത്തിൽ യുവതികൾ മരിച്ചു. കുന്നംകുളത്തു കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 15 പേർക്കു പരിക്കേറ്റു. മമ്മിയൂരിൽ മിനിബസ് ലോറിയിലിടിച്ച് 15 പേർക്കു പരിക്കേറ്റു, ഫെബ്രുവരിയിൽ കുന്നംകുളത്തു കെഎസ്ആർടിസി ബസ് അപകടത്തിൽ ഇരുപതുപേർക്ക് പരിക്കേറ്റു, ചുവന്നമണ്ണിൽ കാർ നീർപാലത്തിലിടിച്ച് രണ്ടുപേർ മരിച്ചു, മൂന്നുപേർക്കു പരിക്കേറ്റു- ഈ വർഷം ജില്ലയെ ഞെട്ടിച്ച പ്രധാന അപകടങ്ങൾ ഇവയാണ്.
ഇതിൽ 2025 ലെ കണക്കുകൾ ഭാഗികമാണ്. കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച 2021-ൽ 1719 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 201 പേർ മരിച്ചു. ലോക്ക്ഡൗണിനുശേഷമുള്ള അമിതവേഗയാത്രകളും രാത്രിവാഹനയാത്രകളുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ടത്.
2022-ൽ അപകടസംഖ്യ 2374 ആയി ഉയർന്നു. മരണസംഖ്യ 213 ആയി. ഒരുവർഷംകൊണ്ട് 650 ലേറെ അപകടങ്ങളുടെ വർധന. ദേശീയപാത വികസന പ്രവൃത്തികൾ, തിരിച്ചുവിടലുകൾ, തിരക്കേറിയ ജംഗ്ഷനുകൾ, അമിതവേഗം എന്നിവയാണ് പ്രധാന കാരണങ്ങൾ.
2023ൽ ഏറ്റവും കൂടുതൽ അപകടം
കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും വലിയ അപകടസംഖ്യ 2023-ലാണ് രേഖപ്പെടുത്തിയത് -2613 അപകടങ്ങൾ. 232 പേർ മരിച്ചു. 3028 പേർക്കു പരിക്കേറ്റു. ദിവസവും ശരാശരി ഏഴിലേറെ അപകടങ്ങൾ നടന്ന വർഷമായിരുന്നു ഇത്.
2024-ൽ അപകടസംഖ്യ 2412 ആയി കുറഞ്ഞു. എന്നാൽ മരണസംഖ്യ കുറയാതെ നിന്നു - 211. എഐ കാമറകൾ, കർശനപരിശോധനകൾ, മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരായ നടപടികൾ തുടങ്ങിയവ ശക്തമാക്കിയെങ്കിലും വലിയ മാറ്റം ഉണ്ടാക്കാനായില്ലെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2025-ലെ ഭാഗിക കണക്കുപ്രകാരംതന്നെ 880 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. 68 പേർ മരിച്ചു. 1005 പേർക്കു പരിക്കേറ്റു. ഓണക്കാല പ്രത്യേക പരിശോധനയിൽമാത്രം 1,900-ത്തിലേറെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തി.
റോഡപകടം, കാരണമേറെ
റോഡിലെ കുഴികൾ, അശാസ്ത്രീയ ടാറിംഗ്, വെളിച്ചമില്ലാത്ത ഡൈവർഷനുകൾ, നിയന്ത്രണം വിട്ടുപായുന്ന സ്വകാര്യബസുകൾ, തെറ്റായ സിഗ്നൽ നിയന്ത്രണം എന്നിവയാണ് നാട്ടുകാർ ഉയർത്തുന്ന പ്രധാന പരാതികൾ. മണ്ണുത്തി, വടക്കാഞ്ചേരി, പാലിയേക്കര ടോൾ പരിസരം, കുന്നംകുളം മേഖല, നഗരപ്രവേശന ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ നിരവധി അപകടങ്ങൾ നടന്നു. വികസനപ്രവർത്തനങ്ങളോടനുബന്ധിച്ച ഡൈവർഷനുകളും ഗതാഗതക്കുരുക്കും അപകടസാധ്യത കൂട്ടുന്നതായി യാത്രക്കാർ പറയുന്നു.
ഇരകൾ ഇരുചക്രവാഹനങ്ങൾ
സംസ്ഥാനതല കണക്കുകൾപ്രകാരം അപകടങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്. ഹെൽമെറ്റ് ധരിക്കാത്തത്, അമിതവേഗം, രാത്രിയാത്ര, മൊബൈൽ ഫോണ് ഉപയോഗം, മദ്യപിച്ചു ഡ്രൈവിംഗ് എന്നിവ പ്രധാന കാരണങ്ങളാണ്. കുന്നംകുളം, പട്ടിക്കാട്, മണ്ണുത്തി, ഗുരുവായൂർ മേഖലകളിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഈമാസം ഇതുവരെ
ഓട്ടുപാറയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാക്കൾക്കു പരിക്കേറ്റു.
കുന്നംകുളത്തും എരുമപ്പെട്ടിയിലും ചാവക്കാടും ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യാത്രക്കാർ മരിച്ചു
തൃപ്രയാറിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.
കുന്നംകുളത്ത് ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.
വാടാനപ്പിള്ളിയിൽ ലോറിക്കുപിന്നിൽ കാറിടിച്ച് യുവാവ് മരിച്ചു.
വടക്കാഞ്ചേരിയിൽ ബസപകടം. മൂന്നു പേർക്കു പരിക്ക്. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്. ബൈക്ക് മറിഞ്ഞു യുവാക്കൾക്കു പരിക്കേറ്റു.
തിരുവില്വാമലയിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
പോട്ടയിൽ ട്രാവലർ ഇടിച്ച് യുവാവ് മരിച്ചു.
കയ്പമംഗലത്തു കാറും ബൈക്കും കൂട്ടിയിടിച്ചു യാത്രക്കാർക്കു പരിക്കേറ്റു.
മണ്ണുത്തിയിൽ രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു.
ചുവന്നമണ്ണിൽ കാറപകടത്തിൽ രണ്ടുപേർ മരിച്ചു. മൂന്നുപേർക്കു പരിക്കേറ്റു.
Tags : nattu vishesham Road death trap