ചെളി നിറഞ്ഞ റോഡ് വൃത്തിയാക്കുന്നു
വിഴിഞ്ഞം : അന്താരാഷ്ട്ര തുറമുഖ റോഡ് നിർമാണ സ്ഥലത്ത് നിന്നുള്ള ചെളിയും മണ്ണും ശക്തമായ മഴയിൽ ഒലിച്ചെത്തി ബൈപ്പാസിലെ സർവീസ് റോഡ് കുളമാക്കി. വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നുപോകാൻ പറ്റാത്തതരത്തിൽ കുന്നു കൂടിയ ചെളിമാറ്റാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധവുമായെത്തിയ നാട്ടുകാർ റോഡ് ഉപരോധിച്ചു. പിന്നീട് എംഎൽഎ യുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി താല്കലികപരിഹാരമുണ്ടാക്കി.
വിഴിഞ്ഞം മുക്കോലതലക്കോടിലെ ബൈപ്പാസ് റോഡാണ് ഇന്നലെ ചെളിയിൽ മുങ്ങിയത്. തുറമുഖ റോഡ് ബൈപ്പാസിൽ ബന്ധിപ്പിക്കുന്നതുമായ പണികൾ കുറച്ച് ദിവസങ്ങളായി ഇവിടെ നടക്കുന്നുണ്ട്. അശാസ്ത്രീയമായ റോഡ് നിർമ്മാണം പ്രശ്നമാകുമെന്ന് നേരത്തെ നാട്ടുകാർ പരാതി ഉന്നയിച്ചിരുന്നെങ്കിലും ഇതൊന്നും വക വയ്ക്കാതെ തുടർന്ന നിർമാണ പ്രവർത്തനമാണ് വിനയായത്. ബൈപ്പാസിലെ ഇരുവശത്തുമുള്ള ഏറെ കയറ്റിറക്കുള്ള സർവീസ് റോഡുകളിൽ നിന്ന് മഴയത്ത് ഒഴുകിയെത്തുന്ന വെള്ളം തലക്കോട് റോഡിൽ വെള്ളക്കെട്ടുണ്ടാവുക പതിവായിരുന്നു.
ഇതിനിടയിൽ തുറമുഖ റോഡ് നിർമ്മാണം ആരംഭിച്ചതോടെ വെള്ളം ഒഴുകിപ്പോകാനുള്ളഓടയും അടഞ്ഞു. ഇതിനിടയിലാണ് രണ്ട് ദിവസമായി പെയ്തിറങ്ങിയ കനത്ത മഴയിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കൂട്ടിയിട്ടിരുന്ന മണ്ണും ചെളിയും ഒഴുകി സർവീസ് റോഡിനെ കുളമാക്കിയത്.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത് അറിഞ്ഞ കോവളം എംഎൽഎ അഡ്വ. എം. വിൻസന്റ് നേരിട്ട് എത്തി ഉദ്യോഗസ്ഥരെ സ്ഥലത്ത് വിളിച്ച് വരുത്തി. വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കുന്നതുവരെ തലക്കോട് ഭാഗത്തെ നിർമാണ പ്രവർത്തനം നിർത്തുമെന്നറിയിച്ച അധികൃതർ മണ്ണുമാന്തി ഉപയോഗിച്ച് ചെളിമാറ്റി റോഡ് കഴുകി വൃത്തിയാക്കി.