ഏറ്റുമാനൂർ: മലയാള സിനിമയിൽ നിറഞ്ഞാടിയ മഹാനടനായിരുന്നു എസ്.പി. പിള്ളയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. എസ്.പി. പിള്ള സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരിൽ നടന്ന എസ്.പി. പിള്ള സ്മൃതിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആദ്യകാല മലയാള സിനിമകളിൽ ഒഴിച്ചുകൂടാൻ ആവാത്ത താരമായിരുന്നു എസ്.പി. പിള്ളയെന്ന് അദ്ദേഹം പറഞ്ഞു.
എസ്.പി. പിള്ള സ്മാരക ട്രസ്റ്റ് പ്രസിഡന്റ് ഗണേഷ് ഏറ്റുമാനൂർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച നടനുള്ള നടനരത്ന പുരസ്കാരം ചലച്ചിത്ര താരം വിജയരാഘവൻ തിരുവഞ്ചൂർ രാധാകൃഷ്ണനിൽനിന്ന് ഏറ്റുവാങ്ങി. കർമരത്ന പുരസ്കാരം മുൻമന്ത്രി വി.എൻ. വാസവനും വിദ്യാരത്ന പുരസ്കാരം മംഗളം എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ. ബിജു വർഗീസിനും ഏറ്റുമാനൂർ രത്ന പുരസ്കാരം ആലപ്പുഴ ജില്ലാ കളക്ടർ ഏറ്റുമാനൂർ സ്വദേശി ഷാജി വി. നായർക്കും പ്രതിഭാരത്ന പുരസ്കാരം ഹരിയേറ്റുമാനൂരിനും വൈദ്യരത്ന പുരസ്കാരം ഡോ. സത്യദേവ് വാസുവൈദ്യർക്കും കായികരത്ന പുരസ്കാരം ഗുസ്തി പരിശീലകൻ ജോൺ ചെറിയാനും നാടക രത്ന പുരസ്കാരം വൈക്കം പ്രദിപ് മാളവികയ്ക്കും സാഹിത്യ രത്ന പുരസ്കാരം ആശാ പ്രദീപിനും സമ്മാനിച്ചു.
നാട്ടകം സുരേഷ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം മുൻ ചീഫ് വിപ്പ് പി.സി. ജോർജും കലാ, കായിക പ്രതിഭകൾക്കുള്ള പുരസ്കാര വിതരണം നഗരസഭാ ചെയർമാൻ ടോമി കുരുവിളയും ഉദ്ഘാടനം ചെയ്തു. സതീഷ് തര്യൻ രചിച്ച നോവൽ രാമായണം എസ്എംഎസ്എം ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് പ്രകാശനം ചെയ്തു. ടി.പി. മോഹൻദാസ്, രശ്മി ശ്യാം, താര സുരേഷ്, ജി. ജഗദീഷ്, എം.കെ. സുഗതൻ, പി.എ. മായിൻ, ബിജു കുമ്പിക്കൽ, എൻ. അരവിന്ദാഷൻ നായർ, പി.കെ. രാജന്, ബെന്നി ഫിലിപ്, പി.പി. നാരായണന്, സിറിൾ ജി. നരിക്കുഴി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : nattu vishesham S.P. Pillai great actor