മത്സ്യ-കക്കാത്തൊഴിലാളികൾ ഡ്രഡ്ജർ വളഞ്ഞപ്പോൾ.
മുഹമ്മ: വേമ്പനാട്ട് കായലിൽ പാതിരാമണൽ ദ്വീപിനു സമീപം മണൽ ഖനനം ആരംഭിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഡ്രഡ്ജിംഗ് മേഖലയിൽ പ്രതിഷേധ സമരം നടത്തി. നിരവധി വള്ളങ്ങളിലായി എത്തിയ മത്സ്യത്തൊഴിലാളികളും കക്കാത്തൊഴിലാളികളും ഡ്രഡ്ജർ നങ്കുരമിട്ട ഭാഗത്താണ് പ്രതിഷേധവുമായിയെത്തിയത്.
കായൽ സമ്പത്തിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്നതും പാതിരാമണൽ ദ്വീപിന് കനത്ത ഭീഷണി ഉയർത്തുന്നതുമായ ഖനനത്തിൽനിന്ന് അധികാരികൾ പിൻമാറണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
എസ്.ടി. റെജി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടി. കുഞ്ഞുമോൻ, ബാബു, കക്കാ സഹകരണ സംഘം ആക്ഷൻ കൗൺസിൽ കൺവീനർ സി.എൻ. രാധാകൃഷ്ണൻ, മുഹമ്മ വെള്ളക്കക്കാ സംഘം പ്രസിഡന്റ് പി.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഖനനത്തിനെതിരേ ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് കായൽ തീരത്ത് മണൽ ശേഖരിക്കാൻ നിലം ഒരുക്കിയത് മുതൽ കായിപ്പുറം മേഖലയിൽ പ്രതിഷേധം അലയടിക്കുകയാണ്.
രണ്ടു ദിവസത്തിനുള്ളിൽ ഖനനം തുടങ്ങുമെന്ന അറിയിപ്പോടെ ഡ്രഡ്ജർ നങ്കുരമിട്ടത് രോഷം ഇരട്ടിപ്പിച്ചു. കുളക്കോഴിച്ചിറയിൽ നടന്ന ഖനനത്തെതുടർന്ന് കായലിന്റെ തീരപ്രദേശമാകെ ചെളി അടിഞ്ഞിരിക്കുക്കയാണ്. രാത്രികാലങ്ങളിൽ ടോറസുകളിലാണ് മണ്ണ് കൊണ്ടുപോകുന്നത്. 100 ലേറെ ടോറസുകളാണ് ഇതിനായി രംഗത്തുള്ളത്. വീടുകൾക്കും മതിലുകൾക്കും റോഡുകൾക്കും കനത്ത നാശം വിതച്ചണ് ടോറസുകൾ മണ്ണുമായി പോകുന്നത്. റോഡിലാകെ ചെളിവീഴ്ത്തി ടോറസുകൾ പോകുന്നത് ഒട്ടേറെ അപകടങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. ചെളിയിൽ തെന്നി ഇരുചക്ര വാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണ്.