നെയ്യാറ്റിന്‍കര : വര്‍ഷങ്ങള്‍ക്ക് മുന്‍പ് വെട്ടിയിട്ട തടികള്‍, അപകടാവസ്ഥയില്‍ പാഴ് മരങ്ങള്‍, പൊളിച്ചു നീക്കാന്‍ തീരുമാനിക്കപ്പെട്ട കെട്ടിടം, പരിമിതികളുടെ ഈ നീളന്‍ പട്ടികയോട് പൊരുതി മുന്നോട്ടു പോവുകയാണ് ഊരൂട്ടുകാല ഗവ. എംടിഎച്ച്എസ്.
തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷവും എസ്എസ്എല്‍സി പരീക്ഷയിൽ നൂറുമേനി വിജയത്തിളക്കമുണ്ട് ഈ സ്കൂളിന്. നഗരസഭയുടെ പരിഗണനകൂടി യഥാവിധി പ്രാപ്തമായാല്‍ വജ്രജൂബിലി പൂര്‍ത്തിയാക്കിയ ഈ വിദ്യാലയത്തിന് തുടര്‍യാത്ര കൂടുതല്‍ ഗുണകരമാകും.
നെയ്യാറ്റിന്‍കരയിലെ ഒട്ടേറെ പ്രമുഖര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. നൂറു കണക്കിനു വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഊരൂട്ടുകാല എംടിഎച്ച്എസിന് മതിയായ പരിഗണന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍നിന്ന് ലഭിച്ചിരുന്നില്ലെന്നു പരാതിയുണ്ട്. ക്ലാസ് മുറിയോടു ചേര്‍ന്നുള്ള വന്മരത്തിന്റെ കൊന്പുകള്‍ മുറിച്ച് നിലത്തിട്ടിട്ട് കാലമേറെയായെങ്കിലും ഉചിതമായ നടപടിക്രമങ്ങളോടെ ഇതുവരെയും നീക്കം ചെയ്തിട്ടില്ല.
അവയ്ക്കു ചുറ്റും കാടും പടര്‍പ്പും പിടിച്ച സാഹചര്യമാണു നിലവിലു ള്ളത്. വിദ്യാലയ വളപ്പില്‍ പലയിടത്തും നില്ക്കുന്ന പാഴ്രങ്ങള് ശക്തമായ കാറ്റിലും മഴയിലും നിലംപതിക്കുന്നതിനു മുന്‍പ് മുറിച്ചു മാറ്റാനുള്ള തീരുമാനവും അനിശ്ചിതത്വത്തില്‍ തുടരുന്നു.
കെട്ടിടങ്ങളേറെയുണ്ടെങ്കിലും ശാസ്ത്രീയാടിത്തറയില്ലാതെ തോന്നുംപടി അങ്ങിങ്ങായി നിര്‍മിച്ചിരിക്കുന്നു വെന്നതാണ് സത്യം. സ്കൂള്‍ സമയത്തിനുശേഷം സാമൂഹ്യവിരുദ്ധരുടെ സാന്നിധ്യമുണ്ടെന്നും പരാതിയുണ്ട്.
സ്മാര്‍ട്ട് ക്ലാസ് മുറികളും എസി മുറിയുമടക്കം വിദ്യാര്‍ഥികള്‍ക്ക് മികവാര്‍ന്ന പഠനസൗകര്യങ്ങളും ഭൗതികാന്തരീക്ഷവും മെച്ചപ്പെടുത്താന്‍ ഒരുവശത്ത് ശ്രമം നടക്കുന്പോഴാണ് ഇത്തരത്തിലുള്ള താളപ്പിഴകളും ഉയരുന്നത്. നിലവിലെ വാര്‍ഡ് കൗണ്‍സിലറും ഭരണസമിതിയും ജനപ്രതിനിധികളും സ്കൂളിന് കരുത്തുറ്റ പിന്തുണയേകുമെന്ന പ്രതീക്ഷയിലാണ് സ്കൂളി ന്റെ അഭ്യുദയകാംക്ഷികൾ.