ഏറ്റുമാനൂർ: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ വളപ്പുകളിൽ നാളുകളായി കിടന്ന് നശിച്ച വാഹനങ്ങൾ നീക്കം ചെയ്യുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയായ സ്പെയ്സിനു പ്രേരണയായത് ഏറ്റുമാനൂരിൽനിന്നുള്ള നിവേദനം. ഏറ്റുമാനൂർ ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് നൽകിയ നിവേദനത്തെത്തുടർന്നാണ് ബൃഹത്തായ പദ്ധതിക്ക് ആഭ്യന്തര വകുപ്പ് രൂപം നൽകിയത്.
ഏറ്റുമാനൂർ പോലീസ് സ്റ്റേഷനോടു ചേർന്നുള്ള സ്ഥലങ്ങളിൽ പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ നിറഞ്ഞ സാഹചര്യത്തിൽ നാലു വർഷം മുമ്പ് ജനകീയ വികസന സമിതി ജില്ലാ പോലീസ് മേധാവിക്കും മന്ത്രിക്കും നിവേദനം നൽകിയിരുന്നു. പോലീസ് സ്റ്റേഷനു സമീപത്തു കൂടി പോകുന്ന ലിങ്ക് റോഡിലൂടെയുള്ള സഞ്ചാരം തടസപ്പെടുന്ന രീതിയിൽ വാഹനങ്ങൾ നിറഞ്ഞുകിടക്കുകയാണ്. ഏറെ വർഷങ്ങളായി കിടന്ന് തുരുമ്പെടുത്തു നശിച്ചവയാണ് വാഹനങ്ങളിലേറെയും.
പോലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങൾ ലേലം ചെയ്തു വിൽക്കുകയോ എആർ ക്യാമ്പ് പരിസരത്തേക്ക് മാറ്റുകയോ ചെയ്ത് ഏറ്റുമാനൂരിലെ അസൗകര്യം ഒഴിവാക്കണമെന്നതായിരുന്നു ആവശ്യം. എന്നാൽ യാതൊരു നടപടിയും ഉണ്ടായില്ല.
പുതിയ സർക്കാർ ചുമതലയേറ്റ ഉടൻ, ദീർഘകാല സുഹൃത്തായ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് ജനകീയ വികസന സമിതി പ്രസിഡന്റ് ബി. രാജീവ് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നൽകി. ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ബി. രാജീവിന് ഉറപ്പു നൽകിയിരുന്നു.
Tags : Local News Nattuvishesham Kottayam