സുധീറും ലിൻഡമോളും
വലിയതുറ: ഏഴുവയസുകാരിയെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് അടിച്ചു പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അച്ഛനെയും രണ്ടാനമ്മയെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. ചാക്ക വയ്യാമൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഓട്ടോ ഡ്രൈവറും ബാലരാമപുരം സ്വദേശിയുമായ അബ്ദുള്‍ റഷീദിന്റെ മകന് സുധീര്‍ (46), വെള്ളറട സ്വദേശിനിയും സുധീറിന്റെ രണ്ടാമത്തെ ഭാര്യയുമായ ലിന്‍ഡമോള്‍ വില്‍സണ്‍ (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രണ്ടു ദിവസത്തിലേറെയായി കുട്ടി സ്കൂളില്‍ വരാത്തതിനെത്തുടര്‍ന്ന് അധ്യാപകര്‍ ചാക്കയ്ക്കു സമീപമുള്ള കാരാളിയിലെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ മുറിക്കകത്തു പൂട്ടിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് അധ്യാപകര്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി അംഗങ്ങളെത്തി കുട്ടിയെ കൂട്ടികൊണ്ടുപോകുകയും വിവരം വലിയതുറ പോലീസില്‍ അറിയിക്കുകയും ചെയ്തു.
പോലീസ് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ ദേഹത്തു രണ്ടാനമ്മ അടിച്ചതിന്റെയും നുള്ളിയതിന്റെയും പാടുകളുള്ളതായി കണ്ടെത്തി. കുട്ടിയെ ഉപദ്രവിച്ചതിനെതിരേ ജുവൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം രണ്ടു പേര്‍ക്കെതിരെ കേസെടുക്കുകയുണ്ടായി. വലിയതുറ എസ്എച്ച്ഒ അശോക കുമാര്‍, എസ്ഐ ദിനേശ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതി കളെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.