കാട്ടുപന്നികൾ നശിച്ചിച്ച ചേന്പുമായി ഏബ്രഹാം മാത്യു.
കറുകച്ചാൽ: ശാന്തിപുരം, ഇരുമ്പുകുഴി, പരപ്പുകാട് തുടങ്ങി കൃഷിയിടങ്ങൾ ഏറെയുള്ള പ്രദേശങ്ങളിൽ കാട്ടുപന്നിശല്യം രൂക്ഷമായതോടെ കർഷകർ പ്രതിസന്ധിയിലായി. നട്ടുവളർത്തുന്ന കൃഷികൾ വിളവെടുപ്പിന് മുമ്പേ കാട്ടുപന്നികൾ നശിപ്പിക്കുന്നതിനാൽ പലരും കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് നാട്ടുകാർ പറയുന്നു.
ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഓരോ വർഷവും സംഭവിക്കുന്നത്. കാട്ടുപന്നികളെ ഭയന്ന് പലരും റബർ ആവർത്തനകൃഷിയും ഉപേക്ഷിച്ചു. ഇതോടെ തോട്ടങ്ങൾ കാടുകയറി കാട്ടുപന്നികളുടെ താവളങ്ങളായി മാറിയിരിക്കുകയാണ്. പുതുതായി നട്ട തൈകൾ പിഴുതെറിയുന്നതും കപ്പ, വാഴ, ചേന, ചേമ്പ്, തെങ്ങിൻ തൈകൾ തുടങ്ങിയ കൃഷികൾ പൂർണമായും നശിപ്പിക്കുന്നതും പതിവാണെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെയാണ് കാട്ടുപന്നിശല്യം ഇത്രയും രൂക്ഷമായതെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം തേരടിയിൽ ഏബ്രഹാം മാത്യുവിന്റെ കൃഷിയിടത്തിലെ ചേന, വാഴ, ചേമ്പ് തുടങ്ങിയ കൃഷികൾ കാട്ടുപന്നികൾ പൂർണമായും നശിപ്പിച്ചു. വെറും രണ്ട് ദിവസത്തിനുള്ളിൽ പറമ്പ് ഉഴുതു മറിച്ചതുപോലെയായതായി അദ്ദേഹം പറഞ്ഞു.
രാത്രികാലങ്ങളിൽ പത്തും ഇരുപതും കാട്ടുപന്നികൾ കൂട്ടമായി എത്തുന്നതായും പ്രധാന റോഡുകളിൽപ്പോലും ഇവയെ കാണാൻ കഴിയുന്നതായും നാട്ടുകാർ പറയുന്നു. വേലികെട്ടി സംരക്ഷിച്ചിട്ടും കൃഷി രക്ഷിക്കാനാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴകൃഷി നടത്തിയ പലർക്കും മുടക്കിയ പണം പോലും തിരിച്ചുകിട്ടാത്ത അവസ്ഥയാണ്. കാട്ടുപന്നിശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്ന് കർഷകർ ആവശ്യപ്പെട്ടു.