മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഷിഹാല്‍
അമ്പതിലധികം കേസുകളിലെ പ്രതികള്‍
കോഴിക്കോട്: കസബ പോലീസ് സ്റ്റേഷന് പരിധിയില്‍ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ സഹോദരങ്ങള്‍ പിടിയിൽ. കല്ലായി ചക്കുംകടവ് സ്വദേശികളും സഹോദരങ്ങളുമായ അമ്പലതാഴം എം.പി. വീട്ടില്‍ മുഹമ്മദ് ഫാസില്‍ (24) എം.പി.മുഹമ്മദ് ഷിഹാല്‍ (26 ) എന്നിവരാണ് പിടിയിലായത്.
പ്രതിയായ മുഹമ്മദ് ഫാസിലിന് കോഴിക്കോട് ടൌണ്‍, കസബ, വെള്ളയില്‍, ഫറോക്ക്, ചെമ്മങ്ങാട്, പന്നിയങ്കര, മാവൂര്‍ പോലീസ് സ്റ്റേഷനുകളിലായി മയക്കു മരുന്ന് ഉപയോഗിക്കുന്നതിനിടെ പിടിയിലായതിനും ഹോട്ടലില്‍ ഭക്ഷണം കഴിക്കാനായി വന്ന യുവാവിനെ അടിച്ച് പരിക്കേൽപ്പിച്ചതിനും കല്ലായി റെയില്‍വേ പാലത്തിന് താഴെ വെച്ച് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 5000 രൂപ കവര്‍ച്ച ചെയ്തതിനും ഉള്‍പ്പെടെ ഇരുപതോളം കേസുകള്‍ നിലവിലുണ്ട്.
പ്രതിയായ മുഹമ്മദ് ഷിഹാലിന് കൊയിലാണ്ടി, വടകര, കോട്ടക്കല്‍, അരീക്കോട്, മെഡിക്കല്‍ കോളജ്, ഫറോക്ക് , ചേവായൂര്‍, എലത്തൂര്‍, മാറാട്, പന്തീരങ്കാവ്, നല്ലളം, മാവൂര്‍, കസബ, നടക്കാവ്, പോലീസ് സ്റ്റേഷനുകളിലായി കൊയിലാണ്ടി ഗൾഫ് ബസാറിലുള്ള മൊബൈല്‍ കടയിൽനിന്നും എട്ട് മൊബൈൽ ഫോണുകളും രണ്ട് സ്മാർട്ട് വാച്ചുകളും മോഷണം നടത്തിയതിനും അരക്കിണറിലുള്ള അമ്പലത്തിനു പുറത്തുള്ള ഭണ്ഡാരം കമ്പിപ്പാര കൊണ്ട് കുത്തി പൊളിച്ച് പണം മോഷണം നടത്തിയതിനും പന്തീരാങ്കാവ് ലാന്റ് മാർക്ക് ബിൽഡിംഗിന് മുൻവശം പാർക്ക് ചെയ്ത് ലോറി ക്യാബിനിൽ നിന്നും 55000 രൂപയും മൊബൈൽ ഫോണും മോഷണം നടത്തിയതും ഉള്‍പ്പെടെ 32 കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
രണ്ടുപേരും ഒരുമിച്ച് രാത്രികാലങ്ങളിലാണ് അതിക്രമങ്ങള്‍ പ്ലാന്‍ ചെയ്യാറുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരെ രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തതില്‍ നിന്നും കൂടുതല്‍ കേസുകള്‍ക്ക് തെളിവുലഭിച്ചതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.