മുതിർന്ന കോൺഗ്രസ് നേതാവും പയ്യാവൂർ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ടി.എം. സേവ്യറിന്റെ മൃതദേഹം പയ്യാവൂർ ബസ് സ്റ്റാൻഡിൽ പൊതുദർശനത്തിന്
പൈസക്കരി: തുടിയൻപ്ലാക്കൽ ടി.എം. സേവ്യറിന്റെ വേർപാടോടെ നഷ്ടമായത് നാടിന്റെ സേവകനും പൈസക്കരിയിലെ ആദ്യകാല ഗുരുനാഥനുമായ മഹദ്വ്യക്തിത്വത്തിന്റെ ഉടമയെയാണ്. തിരുവിതാംകൂറിൽനിന്ന് 1952 ൽ മലബാറിലെ പൈസക്കരിയിലെത്തിയ സേവ്യർ 1955 ൽ കണ്ണൂർ ഗവ. ട്രെയിനിംഗ് സ്കൂളിൽ നിന്ന് അധ്യാപന പരിശീലനം നേടിയശേഷം പൈസക്കരി സെന്റ് മേരീസ് എൽപി സ്കൂളിൽ അധ്യാപകനായി ഔദ്യോഗിക ജീവിതമാരംഭിച്ചു. 32 വർഷങ്ങൾക്കുശേഷം 1987 ൽ ചന്ദനക്കാംപാറ ചെറുപുഷ്പ സ്കൂളിൽ മുഖ്യാധ്യാപകനായി ചുമതലയേറ്റ സേവ്യർ 1990 ലാണ് സർവീസിൽ നിന്ന് വിരമിച്ചത്.
അധ്യാപന ജോലിക്കൊപ്പം നാടിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങളിലും അദ്ദേഹം മുന്നിലുണ്ടായിരുന്നു. 1972 ൽ പയ്യാവൂർ പഞ്ചായത്ത് നിലവിൽ വന്നപ്പോൾ സർക്കാർ നിയമിച്ച മൂന്ന് അംഗങ്ങളിൽ ഒരാളായി ആറ് വർഷത്തോളം പഞ്ചായത്ത് ഭരണത്തിന് നേതൃത്വം നൽകി. 1979 ൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച സേവ്യർ അടുത്ത അഞ്ച് വർഷം കോൺഗ്രസ് നേതൃത്വത്തിലുള്ള ഭരണസമിതിയുടെ പ്രസിഡന്റായിരുന്നു. ഈ കാലയളവിൽ പൈസക്കരിയിൽ വായനശാല, ഗവ.ആയുർവേദ ഡിസ്പെൻസറി, മൃഗാശുപത്രി എന്നിവ സ്ഥാപിക്കാനായി. കൂടാതെ ക്ഷീരോത്പാദക സഹകരണ സംഘം, റബർ കർഷക സംഘം എന്നിവയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.
പയ്യാവൂരിൽ ഐക്യനാണയ സംഘം തുടങ്ങാനും മുഖ്യപങ്കാളിയായി. നാല് പതിറ്റാണ്ടിലേറെ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾക്കായുള്ള വിവിധ കമ്മിറ്റികളിൽ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്നു. പൈസക്കരിയിൽ കേരള സീനിയർ സിറ്റിസൺ ഫോറം യൂണിറ്റ് തുടങ്ങിയ നാൾ മുതൽ പ്രസിഡന്റായിരുന്നു. ബ്ലോക്ക് കമ്മിറ്റി ചെയർമാൻ, ജില്ലാ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചു. എക്കാലവും സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന സേവ്യർ പയ്യാവൂർ മണ്ഡലം പ്രസിഡന്റായും ബ്ലോക്ക്, ജില്ലാ കമ്മിറ്റികളിൽ അംഗമായും പ്രവർത്തിച്ചു.
Tags : NattuVishesham DistrictNews