കൊച്ചി: നഗരമധ്യത്തിലെ വീട്ടിൽ കത്തിമുനയിൽ മൂന്ന് സ്ത്രീകളെ വിവസ്ത്രരാക്കി കവർച്ച നടത്തിയ കേസിൽ ആറുപേർ അറസ്റ്റിലായി. മൂന്നു മലയാളികളും മൂന്ന് ഉത്തരേന്ത്യൻ സ്വദേശികളുമാണ് പാലാരിവട്ടം പൊലിസിന്റെ പിടിയിലായത്. മലയാളിയായ ഒരാൾ കൂടി പ്രതിയാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. പ്രതികളുമായി പൊലിസ് അടുത്ത ദിവസം തിരിച്ചറിയൽ പരേഡ് നടത്തും. പ്രതികളുടെ പേരുവിവരങ്ങൾ പൊലിസ് പുറത്തുവിട്ടിട്ടില്ല. ആറും ഏഴും പ്രതികൾ ചേർന്നാണ് കവർച്ച ആസൂത്രണം ചെയ്തതെന്ന് പാലാരിവട്ടം പൊലിസ് ഇൻസ്പെക്ടർ മൻജിത്ത് ലാൽ പറഞ്ഞു. മലയാളികൾ അടങ്ങുന്ന അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ കവർച്ച നടത്താൻ ഇവർ ഏൽപിക്കുകയായിരുന്നു.
പാലാരിവട്ടം സംസ്കാര ജംഗ്ഷനു സമീപം വ്യാഴാഴ്ച പുലർച്ചെയാണ് ഇതരസം സ്ഥാന തൊഴിലാളികൾ താമസിച്ച വാടകവീട്ടിൽ അതിക്രമിച്ചുകയറി പണവും മൊബൈൽഫോണുകളും സ്വർണാഭരണങ്ങളും കവർന്നത്. കവർച്ചയ്ക്കിടെ അക്രമികൾ മൂന്നു സ്ത്രീകളുടെ വസ്ത്രം ബലമായി അഴിച്ച് സ്വർണമാലയും കമ്മലും കൈവശപ്പെടുത്തുകയുമായിരുന്നു.
പ്രതികളിൽ നിന്ന് ഏകദേശം 3,05,000 രൂപ വിലവരുന്ന 10 മൊബൈൽ ഫോണുകൾ കണ്ടെടുത്തു. മോഷ്ടിക്കപ്പെട്ട 1,20,000 രൂപയിൽ കുറച്ച് പണവും വീണ്ടെടുത്തു. 10 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും 1,20,000 രൂപയുമാണ് മോഷ്ടിച്ചത്. സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പ്രതികൾ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നു.
പിടിയിലായ അഞ്ചുപേരുടെ പേരിൽ ക്രിമിനൽ കേസുകളുണ്ട്. അഞ്ച് പ്രതികളുടെ പങ്കാളിത്തമാണ് ആദ്യം അന്വേഷണത്തിൽ വ്യക്തമായത്. തുടർന്ന് കുറ്റകൃത്യത്തിന്റെ ആസൂത്രണത്തിലും ഗൂഢാലോചനയിലും പങ്കുണ്ടെന്ന് കണ്ടെത്തിയ ഉത്തരേന്ത്യൻ സ്വദേശിയെയും മലയാളിയെയും പ്രതികളാക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിലേക്ക് പിരിഞ്ഞുപോയി. കോട്ടയം, പാലക്കാട്, കൊല്ലം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പൊലിസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതികളിലെ ഇതര സംസ്ഥാന തൊഴിലാളികൾ അസമിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നതായും കണ്ടെത്തി.
കവർച്ചയിലേക്ക് നയിച്ചത് സാമ്പത്തിക തർക്കം
ആറും ഏഴും പ്രതികളും കവർച്ചയ്ക്ക് ഇരയായവരും നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിയമവിരുദ്ധ മസാജ് പാർലറുകൾ നടത്തിയിരുന്നു. എട്ടു മാസം മുന്പ് ഇവർക്കിടയിൽ ഏകദേശം രണ്ട് ലക്ഷം രൂപയുടെ സാമ്പത്തിക തർക്കമുണ്ടായി.
കവർച്ചയ്ക്ക് ഇരയായവരിൽ ചിലർ പാലാരിവട്ടം പൈപ്പ്ലൈൻ റോഡിൽ വീണ്ടും നിയമവിരുദ്ധ മസാജ് പാർലർ ആരംഭിച്ചു. തങ്ങൾക്ക് ലഭിക്കാനുള്ള തുക കിട്ടാനായി ആറും ഏഴും പ്രതികൾ കവർച്ച ആസൂത്രണം ചെയ്തു. തുടർന്ന് അഞ്ചംഗ ക്വട്ടേഷൻ സംഘത്തെ കവർച്ച നടത്താൻ ഏൽപിക്കുകയായിരുന്നു.
Tags : NattuVishesham DistrictNews