നെന്മാറ: കനത്ത മഴയിലും ശക്തമായ കാറ്റിലും നെന്മാറ ഇലന്തകുളമ്പ് സ്വദേശിയായ സഹദേവന്റെ പടവലം കൃഷിയിടത്തിലെ പന്തൽ പൂർണമായും തകർന്നുവീണു.
ഒരേക്കറിലധികം വിസ്തൃതിയിലുള്ള കൃഷിയിടത്തിലെ പന്തൽ നിലംപൊത്തിയതോടെ കർഷകന് ഏകദേശം രണ്ടുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കൃഷിവകുപ്പ് പ്രാഥമികമായി വിലയിരുത്തി.
സഹദേവൻ സ്വന്തം ഉടമസ്ഥതയിലുള്ള ഒരേക്കർ 10 സെന്റ് സ്ഥലത്താണ് പടവലം കൃഷി ചെയ്തിരുന്നത്. മികച്ച രീതിയിൽ വളർന്ന് വിളവെടുപ്പ് ആരംഭിച്ചിരുന്ന കൃഷിയിടത്തിൽ ഒരുതവണ മാത്രമാണ് പടവലം പറിക്കാൻ കഴിഞ്ഞത്. ഒരു സീസണിൽ സാധാരണയായി 15 മുതൽ 20 തവണ വരെ വിളവെടുപ്പ് നടത്താൻ കഴിയുന്ന കൃഷിയാണിത്. എന്നാൽ ആദ്യ വിളവെടുപ്പിന് പിന്നാലെതന്നെ പന്തൽ തകർന്നുവീണതോടെ തുടർന്നുള്ള മുഴുവൻ വിളവെടുപ്പും അനിശ്ചിതത്വത്തിലായി.
ശക്തമായ കാറ്റിൽ പന്തലിന്റെ തൂണുകളും കമ്പികളും തകർന്നുവീണ് വള്ളികൾ നിലത്തേക്ക് പതിച്ചതോടെ കായ്കൾക്കും ചെടികൾക്കും വ്യാപക നാശനഷ്ടമുണ്ടായി.
പന്തൽ പുനർനിർമിക്കാനും കൃഷി പുനരുജ്ജീവിപ്പിക്കാനും വലിയ ചെലവ് വേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകൻ. വിള ഇൻഷ്വറൻസ് എടുത്തിരുന്നില്ലെന്നത് കർഷകന് കൂടുതൽ തിരിച്ചടിയായി.
പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ നഷ്ടത്തിന് ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ സാമ്പത്തിക ബാധ്യത മുഴുവൻ കർഷകൻ തന്നെ ഏറ്റെടുക്കേണ്ട സാഹചര്യമാണുള്ളത്.
സംഭവത്തെ തുടർന്ന് കൃഷി ഓഫിസർ എസ്. കൃഷ്ണയും അസിസ്റ്റന്റ് കൃഷി ഓഫിസർ സി. സന്തോഷും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ നേരിൽ വിലയിരുത്തി. അർഹമായ സർക്കാർ സഹായങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Tags : Nattuvishesham District News