പെരുവണ്ണാമൂഴി: ചക്കിട്ടപാറ പഞ്ചായത്തിലെ കൃഷിയിടങ്ങൾ വന്യ മൃഗങ്ങളിൽ നിന്ന് സംരംക്ഷിക്കാൻ സ്ഥാപിച്ചു കൊണ്ടിരിക്കുന്ന സോളാർ തൂക്കു വേലി പല സ്ഥലത്തും പരാജയത്തിലേക്കെന്ന് ആരോപണം. പെരുവണ്ണാമൂഴിയിൽ ഓനിപ്പുഴ ഓരത്ത് വട്ടക്കയം മേഖലയിൽ സ്ഥാപിച്ച വേലി മഴ കനത്തതോടെ വെള്ളത്തിലായി. പുഴയിൽ ജലം അൽപ്പം ഉയർന്ന ആദ്യ ഘട്ടത്തിൽ തന്നെയാണ് ഈ സാഹചര്യം സംജാതമായിരിക്കുന്നത്.
ലോഹ വേലിക്കാൽ വെള്ളത്തിലായാൽ വേലി പ്രവർത്തന രഹിതമാവുമെന്നാണ് കർഷകർ പറയുന്നത്. വേനൽക്കാലത്ത് പുഴ വറ്റിയ സമയത്താണ് ഇവിടെ സോളാർ വേലിയുടെ നിർമാണം ആരംഭിച്ചത്. പുഴയിൽ ജലം നിറഞ്ഞാൽ മുങ്ങി വേലി പ്രവർത്തന രഹിതമാവുമെന്ന കാര്യം നേരത്തെ തന്നെ വനം അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടു വന്നെങ്കിലും ഗൗനിച്ചില്ലെന്ന് കർഷകർ പറയുന്നു.
ചെമ്പനോട, പൂഴിത്തോട് മേഖലയിലാണ് ഇപ്പോൾ വേലി നിർമാണം പുരോഗമിക്കുന്നത്. നനഞ്ഞാൽ എർത്തായി പവർ കുറയുന്നത് പരിഹരിക്കാനുള്ള സംവിധാനങ്ങളൊന്നും ഏർപ്പെടുത്താതെയാണ് വേലി നിർമിക്കുന്നതെന്ന ആക്ഷേപവും കർഷകരിൽ നിന്ന് ഉയരുന്നുണ്ട്.
ഒരു കോടി 38 ലക്ഷം രൂപയാണ് പദ്ധതിച്ചെലവ്. വന്യമൃഗ പ്രതിരോധത്തിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷങ്ങൾ വകയിരുത്തി ചക്കിട്ടപാറ പഞ്ചായത്ത് പ്രദേശങ്ങളിൽ മുമ്പ് വനം വകുപ്പ് ഒരുക്കിയ സംവിധാനങ്ങളെല്ലാം പിൽക്കാലത്ത് പരാജയമായതാണ് അനുഭവം. ഈ ഗണത്തിലേക്ക് സോളാർ തൂക്കു വേലിയും എത്തുമോയെന്ന ആശങ്ക കർഷകർക്കുണ്ട്.