പിഡബ്ല്യുഡി ഉദ്യോഗസ്ഥർ സന്ദർശനം നടത്തുന്നു.
കൂത്താട്ടുകുളം: ഒലിയപ്പുറം - നടക്കാവ് ഹൈവേയിൽ കാക്കൂർ അമ്പലപ്പടിയിൽ വർഷങ്ങളായി തുടരുന്ന വെള്ളക്കെട്ട് പരിഹരിക്കുന്നതിന് വാട്ടർ അഥോറിറ്റിയും പൊതുമരാമത്ത് വകുപ്പും പണികൾ ആരംഭിച്ചു. കാക്കൂർ ഗ്രാമീണവായനശാലയോട് ചേർന്നുള്ള കലുങ്ക് വളരെ നാളുകളായി വൃക്ഷവേരുകളും വാട്ടർ അഥോറിറ്റിയുടെ പഴയ പൈപ്പുകളും കേബിളുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ് വെള്ളം ഒഴുകാത്ത അവസ്ഥയിലാണ്. പല പ്രാവശ്യം പൊതുജന പങ്കാളിത്തത്തോടെ തടസം നീക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ആയതിന് ഫലം കണ്ടിട്ടില്ല.
കലുങ്കിനോട് ചേർന്നുള്ള റോഡുഭാഗവും വളരെ വീതി കുറഞ്ഞ നിലയിലാണ്. ഈ പ്രദേശത്ത് വാഹനാപകടങ്ങൾ പതിവാണ്. ഒരു അതിഥി തൊഴിലാളി അപകടത്തിൽ മരണപ്പെട്ടത് സമീപകാലത്താണ്. കഴിഞ്ഞ ദിവസവും കലുങ്കിൽ ഇടിച്ച് ഒരു ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. ഒരു ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളം മൂടി കാനകൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ജലവിതരണ കുഴലുകളിൽ ഉണ്ടായ ചോർച്ചയെ തുടർന്ന് മഴയില്ലാത്തപ്പോഴും വെള്ളം നിറഞ്ഞ അവസ്ഥയാണിപ്പോൾ. വാട്ടർ അഥോറിറ്റിയുടെ നേതൃത്വത്തിൽ കലുങ്കിന ടിയിലെ മണ്ണും വേരുകളും നീക്കുന്ന പണികൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം വാർഡ് മെമ്പർമാരായ ബിനോയ് കള്ളാട്ടുകുഴി, ഏബിൾ ഏബ്രഹാം, എം.സി.അജി എന്നിവർ മന്ത്രി അനൂപ് ജേക്കബിന് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം പൊതുമരാമത്ത് അസിസ്റ്റന്റ് എൻജിനീയർ ടി.വിനീതിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി അപകട മുന്നറിയിപ്പ് അടയാളം സ്ഥാപിച്ചു.
Tags : Nattuvishesham LocalNews