കണ്ണൂർ: ജില്ലയിൽ തെരുവുനായകളുടെ ശല്യം ദിനംപ്രതി വർധിക്കുന്നു. റോഡുകളിലും പൊതുസ്ഥലങ്ങളിലും കൂട്ടമായി സഞ്ചരിക്കുന്ന തെരുവുനായകൾ ജനങ്ങളിൽ ഭീതിയുണർത്തുകയാണ്. സ്കൂൾ പരിസരങ്ങൾ, ബസ് സ്റ്റോപ്പുകൾ, മാർക്കറ്റ് മേഖലകൾ എന്നിവിടങ്ങളിലെല്ലാം നായകളുടെ സാന്നിധ്യം വർധിച്ചിട്ടുണ്ട്. ഇതോടെ കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ ദുരിതമനുഭവിക്കുകയാണ്. മഴക്കാലമായതിനാൽ നഗരത്തിന്റെ പ്രധാന കവലകളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം നായകളുടെ കേന്ദ്രമായി മാറി.
\
കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ജില്ലയിലെ പല ഭാഗങ്ങളിലും തെരുനായകളുടെ ആക്രമണം നടന്നിട്ടുണ്ട്. കോർപറേഷൻ പരിധിയിൽ 12 പേർ തെരുവുനായകളുടെടെ ആക്രമണത്തിന് ഇരയായി. അഴീക്കോട് എട്ടുപേർക്കും ചാലയിൽ നാലു പേർക്കുമാണ് കടിയേറ്റത്. ചാലയിൽ 10 വയസുകാരിയെ ഉൾപ്പെടെയാണ് നായ കടിച്ചത്. ചാല പടിഞ്ഞാറേക്കര എൽപി സ്കൂളിന് സമീപമാണ് ആക്രമണമുണ്ടായത്. ഇത് സ്കൂൾ കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് വെല്ലുവിളിയായിരിക്കുകയാണ്. രാവിലെയും വൈകുന്നേരവും റോഡുകളിലും ബസ് സ്റ്റോപ്പുകളിലും കൂട്ടമായി നിൽക്കുന്ന നായകൾ അപകടസാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പുകളിൽ നായകൾ കൂട്ടമായി നിൽക്കുന്നതും ആളുകളുടെ നേരെ ചാടുന്നതും പതിവാണ്. വാഹനങ്ങൾക്ക് പുറകേ ഓടുന്നതും കുറുകെ ചാടുന്നതും അപകടങ്ങൾക്ക് കാരണമാകുന്നു.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കുറുകെ നായ ചാടി വാഹനം മറിഞ്ഞ സംഭവമുണ്ടായിരുന്നു. മാലിന്യസംഭരണത്തിലെ അപാകതകൾ തെരുവുനായകളുടെ എണ്ണത്തിനും ആക്രമണത്തിനും പ്രധാന കാരണമായി മാറുന്നു. കോർപറേഷൻ പരിധിയിലെ നായ ശല്യവുമായി ബന്ധപ്പെട്ടുള്ള പരാതികൾ കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്ത് തീരുമാനമെടുത്തെങ്കിലും നടപടികൾ ആരംഭിച്ചിട്ടില്ല. താത്ക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കാൻ സ്ഥലം കണ്ടെത്താൻ സാധിക്കാത്തതാണ് വെല്ലുവിളിയായി കോർപറേഷൻ പറയുന്നത്.
Tags : dog Nattuvishesham District News