പ്രതീകാത്മക ചിത്രം
എരുമേലി: തെരുവുനായകളുടെ താവളമായി എരുമേലി തുമരംപാറയിലെ സർക്കാർ എൽപി സ്കൂൾ. രാവിലെ സ്കൂളിൽ തെരുവുനായകൾ കൂട്ടത്തോടെയാണ് വരാന്തയിൽ ഉണ്ടാവുക. ഓടിച്ചുവിട്ടാലും പിന്നെയും ഇവ എത്തും. വൈകുന്നേരം മുതൽ രാത്രിയിലും പുലർച്ചെയുമായി ഇവ സ്കൂൾ പരിസരത്ത് തങ്ങും. ഏറെ ആശങ്കയിലാണ് കുട്ടികളെ സ്കൂളിൽ വിടുന്നതെന്ന് മാതാപിതാക്കൾ പറയുന്നു.
സ്കൂൾ അധികൃതരാകട്ടെ നിസഹായ അവസ്ഥയിലാണ്. തങ്ങളും ഭയത്തോടെയാണ് സ്കൂളിൽ വന്നുപോകുന്നതെന്ന് അധ്യാപകർ പറയുന്നു. തെരുവുനായകൾ വർധിച്ചിട്ടും കൊച്ചുകുട്ടികൾ പഠിക്കുന്ന സ്കൂളായിട്ടും അധികൃതർ പരിഹാര നടപടികൾ ഇനിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം.
ആടിനെ ആക്രമിച്ചു
എരുമേലി: പാഞ്ഞുവന്ന നായ ആടിനെ ആക്രമിച്ചു. ആടിന്റെ ജനനേന്ദ്രിയം കടിച്ചെടുത്ത നായ ഓടിമറഞ്ഞ് അൽപ്പം കഴിഞ്ഞപ്പോൾ ആട് ചത്തു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന സംശയം ഉയർന്നതോടെ നാട്ടുകാർ ആശങ്കയിൽ. എലിവാലിക്കര വാർഡിലാണ് സംഭവം. കുന്നേൽ പാപ്പച്ചൻ വളർത്തുന്ന ആടിനെയാണ് തെരുവുനായ കൊന്നത്. വീട്ടുകാർ ആടിന്റെ ജഡം കുഴിയെടുത്തു മറവ് ചെയ്തതിനാൽ പോസ്റ്റ്മോർട്ടം നടത്തി പേവിഷം പകർന്നിട്ടുണ്ടോ എന്ന് പരിശോധന നടത്താനായില്ല. ആടിന്റെ ജനനേന്ദ്രിയം കടിച്ചെടുത്തതിനാലാകാം ആട് ചത്തതെന്നാണ് പ്രാഥമിക നിഗമനം.
ആടിനെ ആക്രമിച്ചശേഷം ഓടിമറഞ്ഞ നായയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നായയെ കണ്ടെത്തി പിടികൂടാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കണ്ടാൽ വിവരം അറിയിക്കണമെന്നും ആളുകൾ ആശങ്കയിലാകേണ്ടെന്നും വാർഡ് അംഗവും പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷനുമായ ബിനോയ് ഇലവുങ്കൽ സമൂഹമാധ്യമങ്ങളിലൂടെ വാർഡിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മേഖലയിൽ അലഞ്ഞുതിരിയുന്ന തെരുവുനായകളിൽ ഒന്നാണ് ആടിനെ ആക്രമിച്ച് കൊന്നത്. ഈ നായയ്ക്ക് പേവിഷ ബാധ ഉണ്ടെങ്കിൽ ഒപ്പമുള്ള മറ്റു തെരുവുനായകളിലും പേവിഷ ബാധയുണ്ടാകാൻ സാധ്യത ഏറെയാണ്. ഇത് മുൻനിർത്തി തെരുവുനായകളെ മുഴുവനും പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews Stray dogs