തോട് നവീകരണം മാണി സി. കാപ്പന് എംഎല്‍എ വിലയിരുത്തുന്നു.
പാലാ: കൊല്ലപ്പള്ളി ടൗണിലെ വെള്ളപ്പൊക്കത്തിനു പരിഹാരമായി കൊല്ലപ്പള്ളി തോട് ശുചീകരിച്ചു. കൊല്ലപ്പള്ളി ടൗണിലൂടെ കടന്നുപോകുന്ന തോട് ചെളിയും കാടും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകുന്നതിനു തടസമുണ്ടാകുന്നതോടെയാണ് ടൗണിൽ വെള്ളപ്പൊക്കമുണ്ടായിരുന്നത്.
ടൗൺ വാർഡ് മെംബർ ജ്യോതിലക്ഷ്മിയുടെ ശ്രമഫലമായി മാണി സി. കാപ്പൻ എംഎൽഎ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നു ലക്ഷം രൂപ അനുവദിച്ചാണ് തോട് ശുചീകരിച്ചത്.
കൊല്ലപ്പള്ളി പാലത്തിന്റെ ഇരുവശങ്ങളും തോടിന്റെ പരമാവധി വീതിയില്‍ മണ്ണ് നീക്കിയും കാടുപടലങ്ങള്‍ വൃത്തിയാക്കിയും വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് അവസരമുണ്ടാക്കി. ഇതിനു മുകളിലുള്ള പുളിച്ചമാക്കല്‍ പാലത്തിന്റെ ഇരുവശവും തഴ കാടായി നിറഞ്ഞ് അവിടെനിന്നും വെള്ളം താഴേക്ക് ഒഴുകാന്‍ പറ്റാത്ത അവസ്ഥയില്‍ വീടുകളില്‍ വെള്ളം കയറുകയും പാലത്തിന്റെ സംരക്ഷണഭിത്തിക്ക് ഭീഷണിയാവുകയും ചെയ്തതിനെത്തുടര്‍ന്ന് പ്രസ്തുത ഭാഗം കൂടി പ്രവൃത്തിയില്‍ ഉള്‍പ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശിക്കുകയായിരുന്നു.
രണ്ട് പ്രവൃത്തികളുടെയും പുരോഗതി മാണി സി. കാപ്പന് എംഎല്‍എ സ്ഥലത്തെത്തി വിലയിരുത്തി. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ലാലി സണ്ണി, കൊല്ലപ്പള്ളി ടൗണ്‍ വാര്‍ഡ് മെംബര്‍ ജ്യോതിലക്ഷ്മി, ഭരണങ്ങാനം പഞ്ചായത്ത് മെംബര്‍ വിനോദ് വേരനാനി, കൊല്ലപ്പള്ളി വ്യാപാരി-വ്യവസായി പ്രതിനിധികള്‍, പ്രദേശവാസികള്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.