നെന്മാറ: ബൈക്കിൽ ഭക്ഷണം ഡെലിവറി ചെയ്യാൻ പോയ ഹോട്ടൽ ജീവനക്കാരനെ തെരുവുനായ് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.
വിത്തനശേരി വെള്ളറയിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ബൈക്കിൽ പോകുകയായിരുന്ന നെന്മാറയിലെ ഊട്ടുപ്പുര ഹോട്ടൽ ജീവനക്കാരനായ ജയപ്രകാശ് (55) നെയാണ് തെരുവ് നായ ആക്രമിച്ചത്. വല്ലങ്ങി പുളിക്കത്തറയിലെ പുളിക്കൽ വീട്ടിൽ താമസിക്കുന്ന ജയപ്രകാശ് വീട്ടിലേക്ക് ഭക്ഷണം എത്തിക്കാനായി യാത്ര ചെയ്യുന്നതിനിടെയാണ് തെരുവുനായ പെട്ടെന്ന് ആക്രമിച്ചത്.
ആക്രമണത്തിൽ അദ്ദേഹത്തിന്റെ വലതുകാലിന് സാരമായി പരിക്കേറ്റു. നാട്ടുകാർ ഉടൻതന്നെ ജയപ്രകാശിനെ സമീപത്തെ നെന്മാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കൂടുതൽ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നെന്മാറ ടൗണിലും സമീപപ്രദേശങ്ങളിലും തെരുവുനായ് ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി സമയങ്ങളിൽ തെരുവ്നായകൾ കൂട്ടമായി സഞ്ചരിക്കുന്നതും വഴിയാത്രക്കാരെയും വാഹനയാത്രക്കാരെയും ഭീതിയിലാഴ്ത്തുന്നതുമാണ് നാട്ടുകാരുടെ ആരോപണം.
സ്കൂളിലേക്കും കോളജുകളിലേക്കും പോകുന്ന വിദ്യാർഥികൾക്കും രാത്രി സമയങ്ങളിൽ ജോലിക്കായി സഞ്ചരിക്കുന്നവർക്കും ഇത് വലിയ ഭീഷണിയാകുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. വാക്സിനേഷൻ, നിബന്ധനകൾക്ക് വിധേയമായ വന്ധ്യകരണ പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കുകയും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.
Tags : nattu vishesham Street dog attacks