കാഞ്ഞങ്ങാട്: 40 വർഷത്തിലേറെ പഴക്കമുള്ള കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ വീണ്ടും ബലപരിശോധന നടത്തി. കോഴിക്കോട് എൻഐടിയിലെ ഡോ. റോഷൻ ഭാസ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്.
കെട്ടിടത്തിന്റെ ചുവരുകളുടെയും ബീമുകളുടെയും ബലം പരിശോധിച്ചു. അടുത്തിടെ ഇത് മൂന്നാംതവണയാണ് ബസ്സ്റ്റാൻഡ് കെട്ടിടത്തിന്റെ ബലപരിശോധന നടത്തുന്നത്. നേരത്തെ പൊതുമരാമത്ത് വകുപ്പും കാസർഗോഡ് എൽബിഎസ് എൻജിനിയറിംഗ് കോളജിൽ നിന്നുള്ള സംഘവും കെട്ടിടത്തിൽ പരിശോധന നടത്തിയിരുന്നു. കാലപ്പഴക്കം മൂലം കോൺക്രീറ്റ് പാളികൾ അടർന്നുവീഴുകയും ചുവരുകളിൽ വിള്ളലുകൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോൾ കെട്ടിടമുള്ളത്.
പല ഭാഗങ്ങളിലും മഴക്കാലത്ത് ചുവരുകൾ നനഞ്ഞു കുതിരുന്നതും പതിവാണ്. നഗരകേന്ദ്രത്തിൽ അപകടഭീഷണിയായി നിൽക്കുന്ന കെട്ടിടം പൊളിച്ചുമാറ്റി പുനർനിർമിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
Tags : Nattuvishesham District News