കറുകച്ചാൽ–മണിമല റോഡിന്റെ ഇരുവശവും കാടുകയറിയ നിലയിൽ
മണിമല: റോഡിന്റെ ഇരുവശവും വളർന്നുനിൽക്കുന്ന കാടുമൂലം കറുകച്ചാൽ–മണിമല റോഡിൽ വിദ്യാർഥികളുടെ യാത്ര ദുരിതപൂർണമായി. മണിമല ഗവൺമെന്റ് എൽപി സ്കൂളിലെയും എൻഎസ്എസ് യുപി സ്കൂളിലെയും വിദ്യാർഥികളാണ് ദിവസേന ഈ ബുദ്ധിമുട്ട് നേരിടുന്നത്. റോഡിന്റെ ഇരുവശത്തുനിന്നും കാട് റോഡിലേക്ക് പടർന്നുകയറിയതിനാൽ വാഹനങ്ങൾ കടന്നുപോകുമ്പോൾ കുട്ടികൾക്ക് സുരക്ഷിതമായി വശത്തേക്ക് മാറിനിൽക്കാൻ ഇടമില്ല.
റോഡിന്റെ ഒരു വശത്ത് സ്ഥാപിച്ചിട്ടുള്ള ക്രാഷ് ഗാർഡുകളും കാടിനുള്ളിൽ മറഞ്ഞ നിലയിലാണ്. സ്കൂളിന്റെ മുന്നറിയിപ്പ് ബോർഡും സമീപത്തെ കൊടുംവളവ് സൂചിപ്പിക്കുന്ന ബോർഡും കാട് മൂടിയതിനാൽ വാഹനയാത്രികരുടെ ശ്രദ്ധയിൽപ്പെടുന്നില്ല.
സ്കൂളുകൾക്ക് സ്വന്തമായി വാഹനസൗകര്യമില്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ വിദ്യാർഥികൾ ദിവസവും നടന്നാണ് സ്കൂളിലെത്തുന്നത്. പൊതുമരാമത്ത് വകുപ്പ് എരുമേലി സെക്ഷന്റെ പരിധിയിലുള്ള ഈ റോഡിൽ ഇരട്ടവരിപ്പാത നിർമിച്ചെങ്കിലും ഈ ഭാഗത്ത് നടപ്പാതയോ ഓടയോ ഒരുക്കിയിട്ടില്ല. സ്കൂളുകളുടെ സമീപത്തെ കാട് അടിയന്തരമായി നീക്കം ചെയ്ത് റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷിതമായ നടപ്പാത നിർമിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
Tags : Local News Nattuvishesham Kottayam