മാന്തുരുത്തി മാറാട്ടുകളം സജീസ് ജോസഫിന്റെ കൃഷിയിടത്തിലെ മരച്ചീനികൾ കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ.
മാന്തുരുത്തി: കാട്ടുപന്നി ശല്യം രൂക്ഷം. കാർഷിക വിളകൾ നശിപ്പിക്കൽ തുടരുന്നു. കഴിഞ്ഞ ദിവസം നെടുംകുന്നം പഞ്ചായത്ത് ഒന്നാം വാർഡ് മാന്തുരുത്തി മാറാട്ടുകളം സജീസ് ജോസഫിന്റെ കൃഷിയിടത്തിലെ നിരവധി മൂട് കപ്പ, ചേന, ചേമ്പ്, വാഴ, തുടങ്ങിയ വിളകളാണ് കാട്ടുപന്നികൾ കുത്തി നശിപ്പിച്ചത്.
ഈ കൃഷി ഭൂമിയോട് ചേർന്നുള്ള സ്ഥലത്ത് 15 അടിയോളം ഉയരത്തിൽ പടലുകളും കാട്ടുവള്ളി പടർപ്പുകളും രണ്ടര ഏക്കറോളം വസ്തുവിൽ പടർന്നു കിടക്കുകയാണ്. ഇതിനുള്ളിലാണ് കാട്ടുപന്നികളുടെ വാസമെന്നാണ് നാട്ടുകാർ പറയുന്നത് തുണ്ടിയിൽപടി, നെടുംകുഴി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള വഴിയുടെ ഓരത്താണ് ഈ ഭാഗം. ഈ പ്രദേശങ്ങളിലെ സ്കൂൾ കുട്ടികൾ അടക്കമുള്ള നിരവധി ജനങ്ങൾ സഞ്ചരിക്കുന്ന പാതയാണിത്.
ഇതിനോടു ചേർന്നുള്ള കൊല്ലകര കെ.ജെ. ജോർജിന്റെ വസ്തുവിലെ മരച്ചീനി, കമുക് തൈകൾ തുടങ്ങിയവ ഏതാനും ദിവസം മുമ്പ് കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. സജീസിന്റെ കൃഷിഭൂമിയിൽ കാട്ടുകോഴി ശല്യവും രൂക്ഷമാണ്.
കാട്ടുകോഴികൾ കൂട്ടമായെത്തി വെണ്ട, പടവലം, പാവൽ, വെള്ളരി, മത്തൻ തുടങ്ങിയവയുടെ തൈകൾ, ചികഞ്ഞു നശിപ്പിക്കുന്നതും സാധാരണയാണ്. നാളുകളായി മാന്തുരുത്തിയുടെ സമീപ പ്രദേശങ്ങളായ കോവുകുന്നേൽപടി, വള്ളിമല, നെടുംകുഴി തുടങ്ങിയ ഇടങ്ങളിലും കാട്ടുപന്നികളുടെ സാന്നിധ്യം സാധാരണയാണ്.
Tags : Local News Nattuvishesham Kottayam