വിഴിഞ്ഞം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പിടിയിലായ സിന്ധുകുമാരിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമം പോലീസ് ആരംഭിച്ചു. റിമാൻഡിൽ കഴിയുന്ന പ്രതിയെ വിട്ടുകിട്ടാൻ രണ്ട് ദിവസത്തിനുള്ളിൽ കസ്റ്റഡി അപേക്ഷ നൽകുമെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.
ആത്മഹത്യ ചെയ്ത യുവതികളിൽ നിന്ന് തട്ടിയെടുത്ത 70 പവൻ സ്വർണത്തിനുപരി ഇവരുടെ തട്ടിപ്പിനിരയായ പതിനേഴോളം പേർ പരാതിയുമായി പോലീസിനെ സമീപിച്ചു. സിന്ധു കുമാരിയുടെ ഒരു ബാങ്ക് അക്കൗണ്ടിലൂടെ മാത്രം ഒരു വർഷത്തിനിടയിൽ ഒന്നരക്കോടി യുടെ ഇടപാട് നടന്നതായി പൊലീസ് കണ്ടെത്തി.
ഒരു ദേശസാത്കൃത ബാങ്കിലെ നാല് അക്കൗണ്ടുകൾ ഉൾപ്പെടെ ഇവർ ക്ക് ആറ് അക്കൗണ്ടുകളിലെ വിശദീകരണമറിയാൻ അധികൃതർക്ക്അന്വേഷണ ഉദ്യോഗസ്ഥർ അപേക്ഷയും നൽകി കാത്തിരിക്കുകയാണ്. ഇവരിൽ നിന്ന് പിടിച്ചെടുത്ത ഫോണുകളും പരിശോധിക്കും.ഇതുവരെ ഏകദേശം 175 ലധികം പവന്റെ സ്വർണത്തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം.
സ്വർണത്തട്ടിപ്പുമായിബന്ധപ്പെട്ട് സ്വകാര്യധന കാര്യ സ്ഥാപനത്തിലെ ജീ വനക്കാരികളായ വെണ്ണിയൂർ സ്വദേശി അഞ്ജു (28), വെങ്ങാനൂർ സ്വദേശി ഐശ്വര്യ (32) എന്നിവർ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതോടെയാണ് സിന്ധു കുമാരിയുടെ തട്ടിപ്പുകൾ വെളിച്ചത്തായത്.