സുജിത്തിന്റെ തോട്ടത്തിൽ വിരിഞ്ഞ ബന്തിപ്പൂക്കൾ.
റാന്നി: ഓണക്കാലത്ത് മലയോരത്ത് സുജിത്ത് വിരിയിച്ചത് വർണവൈവിധ്യം. പൊന്നമ്പാറ കിഴക്കേ ചെരുവിൽ സുജിത്തിന്റെ തോട്ടത്തിൽ ബന്തി പ്പൂക്കളുടെ വർണ വൈവിധ്യം ആരെയും മോഹിപ്പിക്കുന്നതായിരുന്നു. മുക്കട-ഇടമൺ-അത്തിക്കയം റോഡരികിൽ പൊന്നമ്പാറക്ക് സമീപമാണ് സുജിത്ത് എന്ന യുവകർഷകന്റെ കൃഷിയിടം. റോഡിനോടു ചേർന്നു തന്നെയാണ് സുജിത്ത് ബന്തി കൃഷി ചെയ്തത്. മറ്റു തിരക്കുകൾക്കിടയിലും കൃഷി ചെയ്യാൻ സമയം കണ്ടെത്തുന്ന സുജിത്ത് മുൻ വർഷങ്ങളിലും ബന്തി കൃഷി പരീക്ഷിച്ചിട്ടുണ്ട്. ഇത്തവണ ഓണം മുന്നിൽ കണ്ട് നേരത്തേ തന്നെ കൃഷിഭവനുമായി ബന്ധപ്പെട്ട് തൈകൾ ശേഖരിച്ച് കൃഷി ചെയ്യുകയായിരുന്നു. മെച്ചപ്പെട്ട നിലയിൽ തന്നെ പുഷ്പങ്ങൾ ഉണ്ടായി. എന്നാൽ ഓണ ദിവസങ്ങളിൽ മഴ പെയ്തിരുന്നതുകാരണം അധികം ആളുകൾക്ക് സമയത്ത് എത്താൻ കഴിഞ്ഞില്ല.
അഞ്ഞൂറിലേറെ ബന്തി തൈകളാണ് ഇത്തവണ സുജിത്ത് കൃഷി ചെയ്തിരുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥയും തിരക്കുകൾ കാരണവും പൂവുകൾ വേണ്ട വിധം മാർക്കറ്റ് ചെയ്യാനായില്ലെന്ന വിഷമം മാത്രം. ഇപ്പോഴും സുജിത്തിന്റെ തോട്ടത്തിൽ പൂക്കൾ നിറഞ്ഞു നിൽക്കുകയാണ്. നല്ല ഒരു കർഷകനായ സുജിത്ത് നിരവധി ഫല സസ്യങ്ങൾ, വാഴ, പച്ചക്കറികൾ എന്നിവയെല്ലാം കൃഷി ചെയ്യുന്നുണ്ട്. ഇതോടൊപ്പം കുളത്തിൽ മീൻ വളർത്തലുമുണ്ട്. ആന്ധ്രയിൽ നിന്നുള്ള പ്രത്യേക സങ്കര ഇനമായ പൂങ്ങന്നൂർ പശുവിനെയും സുജിത്ത് വളർത്തുന്നുണ്ട്. ഒന്നര മുതൽ രണ്ടു ലക്ഷത്തോളം രൂപ വില വരുന്നതാണ് ഈ കുഞ്ഞൻ പശുവെന്ന് സുജിത്ത് പറയുന്നു.