പ്രതീകാത്മക ചിത്രം
പത്തനംതിട്ട: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടതു സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. ബാങ്ക് ഭരണസമതിയുടെ ഗുരുതരമായ ക്രമക്കേടുകളെയും ബാങ്ക് ഫണ്ട് ദുർവിനയോഗത്തെയും നിയമ വിരുദ്ധ നിയമങ്ങളെ സംബന്ധിച്ചും ജോയിന്റ് രജിസ്ട്രാർ ഉത്തരവിട്ടു നടത്തുന്ന അന്വേഷണത്തോടു സഹകരിക്കാത്ത നിലപാടാണ് ഭരണസമതി സ്വീകരിച്ചത്. പരാതികൾ ലഭിച്ചതിനേ തുടർന്ന്, നിയമ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥർ നടത്തുന്ന നീതിയുക്തമായ അന്വേഷണത്തിൽ ആവശ്യപ്പെട്ട രേഖകളും രജിസ്റ്ററുകളും നൽകതെ വെല്ലുവിളിക്കാനാണ് ഭരണ സമതി ശ്രമിച്ചത്. നീതിയുക്തമായ അന്വേഷണം നടത്തി ബാങ്കിനെ സംരക്ഷിക്കാൻ ബാധ്യതയുള്ള ജോയിന്റ് രജിസ്ട്രാർ സഹകരണ നിയമത്തിലുള്ള തന്റെ അധികാരം ഉപയോഗിച്ചാണ് ബാങ്ക് ഭരണസമിതിയെ പിരിച്ചു വിട്ടതെന്ന് ഡിസിസി പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
മാത്യകാപരമായി നല്ല രീതിയിൽ പ്രവർത്തിച്ചു വന്നിരുന്ന ബാങ്കിനെ നശിപ്പിക്കുന്ന സമീപനമാണ് സിപിഎം നേതൃത്വത്തിലുള്ള ഭരണ സമിതി സ്വീകരിച്ചത്. എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചാണ് സിപിഎം 2021ൽ ബാങ്ക് ഭരണം പിടിച്ചത്.
2026 മാർച്ചിൽ 12 കോടി രൂപ നഷ്ടത്തിലായ ബാങ്കിൽ നിയമ വിരുദ്ധമായി സ്വന്തക്കാരായ 12 പേരെ ഭരണസമിതി പ്യൂണൻ മാരായി നിയമിച്ചു. 23 മാനേജർ തസ്തിക ഒഴിഞ്ഞ് കിടക്കുമ്പോഴാണ് ഇപ്രകാ രം ചെയ്തത്. യുഡിഎഫ് ഭരണസമതി അധികാരം ഒഴിയുമ്പോൾ 226 കോടി രൂപയുണ്ടായിരുന്ന നിക്ഷേപം ഇന്ന് 140 കോടിയായി കുറഞ്ഞു. കഴിഞ്ഞ 10 വർഷംകൊണ്ട് ജില്ലയിലെ യുഡിഎഫ് ഭരിച്ച 23 ബാങ്കുകളാണ് അക്രമം നടത്തി സിപിഎം പിടിച്ചെടുത്തത്. ഈ ബാങ്കുകളെല്ലാം ഇന്ന് തകർച്ചയുടെ വക്കിലാണ്. ഇതിന് ഉത്തരവാദികളായ സിപിഎം നേതൃത്വം യുഡിഎഫിനെ വിമർശിക്കുന്നതിന് അവകാശമില്ല. സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് സിപിഎം ജില്ലാ സെക്രട്ടറിയും നേതൃത്വവും ശ്രമിക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് കുറ്റപ്പെടുത്തി.
ജനാധിപത്യപരമല്ലാത്ത മാർഗത്തിലൂടെ തെരഞ്ഞെടുപ്പിൽ വിജയം ഉണ്ടാക്കി ഭരണം നടത്തിക്കൊണ്ടിരിക്കുന്ന സിപിഎം നേതാക്കൾക്കേറ്റ കനത്ത തിരിച്ചടിയാണിതെന്നും ജില്ലയിലെ സഹകരണ സ്ഥാപനങ്ങളിൽ ജനാധിപത്യ ഭരണം പുന:സ്ഥാപിക്കാനുള്ള ആദ്യ നീക്കമാണെന്നും സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.