മലപ്പുറം: കീം പരീക്ഷയിൽ എൻജിനിയറിംഗിലും ബിഫാമിലും ജില്ലയ്ക്ക് അഭിമാന നേട്ടം. ബിഫാം പരീക്ഷയിൽ കാവനൂർ സ്വദേശി എ.എൻ. ദിയ ഫാത്തിമ നേടിയത് മൂന്നാം റാങ്ക്. കാവനൂർ തക് വബാദ് സ്വദേശി നടുകണ്ടിയിൽ ദിയ ഫാത്തിമ നീറ്റ് പരീക്ഷ ഫലത്തിനായി കാത്തിരിക്കുകയാണ്.
വള്ളിക്കുന്ന് അത്താണിക്കൽ മയിൽപ്പീലി വീട്ടിൽ സി.കെ. അഭിഷേക് എൻജിനിയറിംഗിൽ 17-ാം റാങ്ക് നേടി. ഐഐടിയിലോ എൻഐടിയിലോ പ്രവേശനം നേടി മെക്കാനിക്കൽ എൻജിനിയറിംഗിൽ തുടർപഠനത്തിനാണ് അഭിഷേകിന്റെ ശ്രമം. ഫിസിക്സ് അനുബന്ധ വിഷയങ്ങളെടുത്ത് പഠിച്ച് സയന്റിസ്റ്റാകാനും മോഹമുണ്ട്.
പാലാ ബ്രില്യന്റിലൂടെ രണ്ടാം ശ്രമത്തിലാണ് റാങ്ക് നേട്ടം. ജലനിധി മലപ്പുറം ഓഫീസ് ജീവനക്കാരി രജിതയുടെയും കെഎസ്ആർടിസിയിൽനിന്ന് വിരമിച്ച പ്രവീണ്‍കുമാറിന്റെയും മകനാണ്.
ബിഫാമിൽ ഒന്‍പതാം റാങ്ക് നേടിയ മലപ്പുറത്തിനടുത്ത് വറ്റല്ലൂർ കരിഞ്ചാപ്പടി പള്ളിയാളിൽ വാഴയിൽ ഷഹാന ഷെറിൻ രണ്ടാംശ്രമത്തിലാണ് റാങ്ക് നേട്ടത്തിലെത്തിയത്. നീറ്റ് പരീക്ഷ വിജയിച്ച് എംബിബിഎസിന് ചേരാനാണ് ആഗ്രഹം.
എറണാകുളത്തെ സോയിൽ കണ്‍സർവേഷൻ ഓഫീസ് ഡ്രൈവറായ സലീമിന്റെയും വീട്ടമ്മ ഫൗസിയയുടെയും മകളാണ്.തിരുനാവായ സ്വദേശി പാറേക്കോട്ട് കളത്തിൽ വൈഷ്ണവിക്കാണ് ബിഫാമിൽ 10-ാം റാങ്ക്. മൂന്നാം ശ്രമത്തിലാണ് നേട്ടം. പാല ബ്രില്യന്റിലായിരുന്നു പരിശീലനം.
ക്ഷേത്രജീവനക്കാരൻ സുദർശനന്റെയും പുത്തനത്താണി എംഇഎസ് സ്കൂൾ അധ്യാപിക ലിഷയുടെയും മകളാണ്. ബിഫാം മേഖലയിൽ തുടർപഠനത്തിന് തയാറെടുക്കുകയാണ്.
Tags : Local News Nattuvishesham Malappuram