ഡെങ്കി ബാധിതർ കൂടുന്നു
കൊച്ചി: ജില്ലയില്‍ പനിബാധിതരുടെ എണ്ണത്തിനൊപ്പം ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ 64 പേര്‍ക്കാണ് ഡെങ്കി സ്ഥിരീകരിച്ചത്. ചികിത്സ തേടിയവരില്‍ 236 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഇതിനു പുറമേ ജില്ലയില്‍ എച്ച്1എന്‍1 രോഗവും കുതിച്ച് ഉയരുകയാണ്, 191 പേര്‍ക്കാണ് ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ എച്ച്1എന്‍1 രോഗബാധിതരും ജില്ലയിലാണ്.
പനിക്ക് ചികിത്സ തേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ആറ് ദിവസത്തിനിടെ 4,666 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. എലിപ്പനി ബാധിച്ചുള്ള ഒരു മരണം ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമേ ചിക്കന്‍പോക്സ് 51, ഹെപ്പറ്റൈറ്റിന് എ 20, എലിപ്പനി 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഭക്ഷ്യവിഷ ബാധയെത്തുടര്‍ന്ന് ചികിത്സ തേടിയവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ച സാഹചര്യത്തില്‍ വ്യക്തി ശുചിത്വമടക്കം പാലിക്കണമെന്ന് ആരോഗ്യ വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
രോഗലക്ഷണങ്ങള്‍
ഡെങ്കിപ്പനി: ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയല്‍, ശക്തമായ തലവേദന.
എലിപ്പനി: ശക്തമായ വിറയല്‍, പനി, തളര്‍ച്ച, കുളിര്, ശരീരവേദന, ഛര്‍ദി, മനംപുരട്ടല്‍, കണ്ണിന് ചുവപ്പ്, വെളിച്ചത്ത് നോക്കാന്‍ പ്രയാസം, കണങ്കാലില്‍ വേദന.
മഞ്ഞപ്പിത്തം: ചര്‍മത്തിനും കണ്ണുകള്‍ക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛര്‍ദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
കുടിവെള്ളത്തിന് ഉപയോഗിക്കുന്ന ജലസ്രോതസുകള്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേഷന് നടത്തുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
പഴങ്ങളും പച്ചക്കറികളും ശുദ്ധ ജലത്തില്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം വിളമ്പുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുറന്നു വച്ചിരിക്കുന്നതോ പഴകിയതോ ആയ ഭക്ഷണ സാധനങ്ങള്‍ കഴിക്കരുത്. വീടിന് പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയുള്ള ഇടങ്ങളില്‍ നിന്ന് മാത്രം കഴിക്കുക. മലമൂത്ര വിസര്‍ജനം ശൗചാലയത്തില്‍ മാത്രം നടത്തുക. മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തി ശുചിത്വം, പരിസര ശുചിത്വം, ഭക്ഷണ ശുചിത്വം, ജലശുചിത്വം എന്നിവ പാലിക്കുക. കൊതുക് വരളാനിടയുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുക.
Tags : Nattuvishesham District News