നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ അപാകതകള്‍ ആവര്‍ത്തിക്കുന്പോഴും അധികൃതര്‍ ശാശ്വത പരിഹാരം കാണുന്നില്ലെന്ന് ആക്ഷേപം. നൂറ്റാണ്ടു പഴക്കമുള്ള നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി തലസ്ഥാനജില്ലയുടെ തെക്കന്‍ പ്രദേശത്ത് നൂറുകണക്കിനു സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ്.
ആശുപത്രിയുടെ ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഇവിടെ ഏകദേശം 440 ജീവനക്കാരുണ്ട്. അതിൽ 40 ഡോക്ടർമാരും 125-ലധികം നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുമാണുള്ളത്. എന്നാല്‍ ഓരോ ദിവസവും വർധിച്ചുവരുന്ന രോഗികളുടെ എണ്ണത്തിന് അനുസരിച്ച് അടിസ്ഥാനസൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും ചികിത്സാ സംവിധാനങ്ങളും വികസിച്ചിട്ടില്ലെന്നതു പകല്‍ പോലെ വ്യക്തം.
അത്യാഹിത വിഭാഗത്തിന്റെ അവസ്ഥയാണ് ഏറെ ദയനീയം. രാത്രിയില്‍ ഈ ആതുരാലയത്തിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന രോഗികള്‍ നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട ബുദ്ധിമുട്ട് ഡോക്ടര്‍മാരുടെ കുറവാണ്. കുട്ടികള്‍ മുതല്‍ വയോധികര്‍ വരെ ഇടം പിടിക്കുന്ന നീണ്ട ക്യൂ ഇവിടുത്തെ രാത്രികാല പതിവുകാഴ്ച. പനി മുതല്‍ ശാരീരികാസ്വസ്ഥ്യം വരെ അനുഭവിക്കുന്ന രോഗികള്‍ മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ടിവരുന്നു. അതിനിടയില്‍ റോഡപകടങ്ങളുമായി ബന്ധപ്പെട്ടു പരിക്കേറ്റവരെ കൊണ്ടുവരുന്നതോ പോലീസ് കേസിന്റെ ഭാഗമായി പരിശോധനയ്ക്ക് എത്തിക്കുന്നതോ ആയ സംഭവങ്ങള്‍ അരങ്ങേറിയാല്‍ അത്യാഹിത വിഭാഗത്തില്‍ ക്യൂ നില്ക്കുന്ന രോഗികള്‍ വീണ്ടും കാത്തുനില്ക്കുന്ന സ്ഥിതിവിശേഷമാണ്.
ഡോക്ടര്‍മാരുടെ കുറവുകാരണം കാത്തിരിപ്പു നീളുന്പോള്‍ ടോക്കൺ വിളിക്കുന്നതിന് മുമ്പുതന്നെ രോഗികള്‍ സ്വകാര്യ ആശുപത്രികളിലേയ്ക്കു പോകുന്നതും നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയിലെ കാഴ്ചകളില്‍പ്പെടുന്നു. പരിമിതമായ ഡോക്ടര്‍മാരും ജീവനക്കാരും ഒരുവശത്തും ഏറെ നേരം കാത്തുനില്ക്കുന്ന എണ്ണമറ്റ രോഗികള്‍ മറുവശത്തുമാകുന്പോള് വാക്കേറ്റങ്ങളും അസ്വാരസ്യങ്ങളും സ്വാഭാവികമെന്നും ചില രോഗികള്‍ ചൂണ്ടിക്കാട്ടി.
രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യ ത്തിൽ അധിക ഡോക്ടർമാരെയും നഴ്സുമാരെയും മറ്റു ജീവനക്കാരെയും താത്കാലികമായെങ്കിലും നിയോഗിക്കാന്‍ അധികൃതര്‍ തയാറാകണമെന്ന ആവശ്യവും നേരത്തെ ഉയരുന്നുണ്ട്. ജനറല്‍ ആശുപത്രി എന്നതു ഈ സര്‍ക്കാര്‍ ആതുരാലയത്തിന്റെ പുറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡില്‍ മാത്രമാണെന്നും താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് പാറ്റേണ്‍ പോലും ഇവിടെ ഇല്ലെന്നും ആരോപണം ഉയരുന്നുണ്ട്.
Tags : Nattuvishesham District News