മാലിപ്പാറ - കുളങ്ങാട്ടുകുഴി ഭാഗത്ത് ഇന്നലെ പകൽ എത്തിയ കാട്ടാന.
കോതമംഗലം: കോട്ടപ്പടിയിൽ കണ്ട പിടിയാന പകൽ സമയം മാലിപ്പാറയിലും എത്തിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. മാലിപ്പാറ - കുളങ്ങാട്ടുകുഴിയിൽ ഇന്നലെ വൈകുന്നേരമാണ് കാട്ടാനയെ കണ്ടത്. സ്കൂട്ടറില്‍ വരികയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ആനയുടെ മുന്നില്‍പ്പെട്ട് പരിഭ്രാന്തരായി .പിന്നിലായി ഒരു സ്കൂള്‍ ബസും ഉണ്ടായിരുന്നു.
റോഡിന്റെ ഇരുവശവും റബ്ബര്‍തോട്ടമാണ്. പ്രദേശത്ത് വീടുകളില്ല.
ചൊവ്വാഴ്ച രാത്രി കാടിറങ്ങിയ ആന പതിവുപോലെ കാട്ടിലേക്ക് മടങ്ങാതെ പ്രദേശത്ത് തുടരുകയായിരുന്നുവെന്നാണ് കരുതുന്നത്. റോഡില്‍ ആളുകളെത്തിയതോടെ ആന സമീപത്തെ റബ്ബര്‍ തോട്ടത്തിലേക്ക് കയറി. ഏറെ നേരം ഇവിടെ നിലയുറപ്പിച്ചിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. പോലീസും വനപാലകരും എത്തി. ബഹളംവച്ച് ആനയെ ഓടിക്കാനുള്ള നീക്കത്തെ നാട്ടുകാര്‍ എതിര്‍ത്തു. ആന സമീപത്തെ ജനവാസമേഖലകളിലേക്ക് എത്തുമോ എന്നായിരുന്നു നാട്ടുകാരുടെ ആശങ്ക. റബ്ബര്‍ ബുള്ളറ്റുകൊണ്ട് വെടിയുതിര്‍ത്ത് ജനവാസമില്ലാത്ത ഭാഗത്തേക്ക് ആനയെ ഓടിക്കാനാണ് വനപാലകര്‍ പിന്നീട് തീരുമാനിച്ചത്.
കോട്ടപ്പാറ പ്ലാന്റേഷനിലെ പിടിയാനയാണ് സമീപ ദിവസങ്ങളില്‍ പകല്‍സമയത്തും നാട്ടിലിറങ്ങുന്നത്. ഇതേ ആന തന്നെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കോട്ടപ്പടി ഭാഗത്തും ഇന്നലെ മാലിപ്പാറ-കുളങ്ങാട്ടുകുഴി ഭാഗത്തും ഇറങ്ങിയത്. തിങ്കളാഴ്ച കോട്ടപ്പടി വടക്കുംഭാഗത്തും മുട്ടത്തുപാറയിലും ഇതേ ആന ഭീതി വിതച്ചിരുന്നു. ആളുകളുടെ ബഹളമോ, പടക്കംപൊട്ടിക്കലോ ഒന്നും ഈ പിടിയാനയ്ക്ക് പ്രശ്നമാകുന്നില്ല. കാര്ഷികവിളകള്ഉള്പ്പടെ യഥേഷ്ടം തീറ്റയാക്കിയാണ് ആന നീങ്ങുന്നത്. ആന അസുഖബാധിതയാണോയെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
പകല്‍പോലും ആന ശല്യം ഉണ്ടാകുന്നതില്‍ നാട്ടുകാര്‍ രോഷാകുലരാണ്. ആനയെ മയക്കുവെടിവച്ച് പിടികൂടി മറ്റെവിടേക്കെങ്കിലും മാറ്റണമെന്ന ആവശ്യവും ശക്തമാണ്. നാട്ടിലിറങ്ങിയശേഷം കാട്ടിലേക്ക് മടങ്ങാതെ കാട്ടാനകള്‍ നാട് താവളമാക്കുകയാണെന്ന ആശങ്കയും നാട്ടുകാര്‍ പങ്കുവയ്ക്കുന്നുണ്ട്. ഭാവിയില്‍ കൂടുതല്‍ ആനകള്‍ നാട്ടിലെ കൃഷിയിടങ്ങളും മറ്റും ആവാസകേന്ദ്രമാക്കുമെന്നാണ് ജനങ്ങളുടെ ഭയം. ഇക്കാര്യത്തില്‍ വനംവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന ആവശ്യവും ശക്തമാണ്.
Tags : Local News Nattuvishesham Ernakulam