കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അരയറ്റം വരെ വെള്ളത്തിൽ മുങ്ങിപ്പോയ മങ്കൊന്പ് -ചന്പക്കുളം റോഡ്.
രാമങ്കരി: കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ അരയറ്റം വരെ വെള്ളം നിറഞ്ഞ് നൂറ് കണക്കിന് ആളുകളുടെ യാത്ര ആഴ്ചകളോളം ദുരിതത്തിലാക്കിയ മങ്കൊന്പ്-ചന്പക്കുളം റോഡ് അടിയന്തരമായി ഉയർത്തി നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലപ്പുഴ, ചങ്ങനാശേരി ഡിപ്പോകളിൽ നിന്നുള്ള ബസ് സർവീസ് ആഴ്ചകളോളം മുടങ്ങിയത് നാട്ടുകാരെ ദുരിതത്തിലാക്കിയെന്ന് മാത്രമല്ല കെഎസ്ആർടിസിക്കും അതുപോലെ തന്നെ പ്രദേശത്തെ ചെറുകിട വ്യാപാരികൾക്കും പതിനായിരക്കണക്കിന് രൂപയുടെ നഷ്ടമാണ് സമ്മാനിച്ചത്. ശക്തമായ മഴ മാറി ദിവസങ്ങളോളം അന്തരിക്ഷം തെളിഞ്ഞു നിന്നിട്ടും റോഡിൽ നിന്നും വെള്ളമിറങ്ങാതെ വന്നതിനെ തുടർന്ന് പ്രദേശത്തെ നൂറ് കണക്കിന് വരുന്ന കുടുംബങ്ങൾക്ക് പലപ്പോഴും കൊച്ചുവള്ളങ്ങളെ ആശ്രയിച്ചാണ് മങ്കൊന്പ്-എസി റോഡിലും ചന്പക്കുളം ജംഗ്ക്ഷനിലും മറ്റും എത്താൻ സാധിച്ചിരുന്നത്.
ചന്പക്കുളം കൃഷി ഭവന് കീഴിലെ നിരവധി പാടശേഖരങ്ങളിൽ ഇറക്കിയിരുന്ന രണ്ടാം കൃഷി ഇപ്രാവശ്യം അപ്പാടെ നശിക്കുന്നതിനും കർഷകർക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നതിനും കൂടി ഇത് കാരണമായി മാറിയിരുന്നു. രണ്ടായിരത്തി പതിനെട്ടിലെ പ്രളയത്തിലും അതിനടുത്ത വർഷമുണ്ടായ വെള്ളപ്പൊക്കത്തിലും നാട്ടുകാർക്ക് ഇതേ സ്ഥിതി നേരിടേണ്ടി വന്നിരുന്നു.
ആലപ്പുഴ-ചങ്ങനാശേരി റോഡിനേയും, തിരുവല്ല-എടത്വാ റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടനാട്ടിലെ അതി പ്രധാന റൂട്ടാണിതെന്ന് മാത്രമല്ല, ബോട്ട് സർവീസിനെ കൂടുതലായി ആശ്രയിച്ചുവരുന്ന ചന്പക്കുളം, പുല്ലങ്ങടി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് ആളുകൾക്ക് ഏറ്റവും എളുപ്പം എത്തിച്ചേരാൻ സഹായിക്കുന്ന റോഡു കൂടിയാണിത്. അതിനാൽ അടിയന്തരമായി റോഡ് ഉയർത്തി നിർമ്മിക്കുന്നതിന് പുറമേ നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കാനും അധികാരികൾ തയാറാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Tags : NattuVishesham DistrictNews