പ്രതീകാത്മക ചിത്രം
നെടുംകുന്നം: മാന്തുരുത്തി റോഡ് പൂർണമായി തകർന്നിട്ടും പുനർനിർമാണം വൈകുന്നു. പറഞ്ഞു പറ്റിക്കാതെ നിർമാണം തുടങ്ങൂവെന്ന് അധികൃതരോട് ജനങ്ങൾ. ചങ്ങനാശേരി - വാഴൂർ, ചങ്ങനാശേരി - മണിമല റോഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജില്ലയിലെ അതിപ്രധാന പിഡബ്ല്യൂഡി റോഡുകളിൽ ഒന്നായ നെടുംകുന്നം-മാന്തുരുത്തി റോഡ് തകർന്ന് പല ഭാഗങ്ങളിലും കാൽനടയാത്രപോലും അസാധ്യമായിട്ടും പുനർനിർമാണം വൈകുന്നതിൽ ജനങ്ങൾ അമർഷത്തിലാണ്. യഥാസമയം പുനർനിർമാണം നടത്താതിരുന്നതിനാൽ റോഡിലുടനീളം കുഴികൾ രൂപപ്പെട്ട് പല ഭാഗങ്ങളിലും നാലടിയോളം താഴ്ചയിൽ കിടങ്ങു സമാനം ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്.
മൂന്നു പതിറ്റാണ്ടു മുമ്പ് പുനർനിർമാണം നടത്തേണ്ടിയിരുന്ന റോഡാണിത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഉന്നത നിലവാരത്തിൽ നിർമിക്കുന്നതിന് 13 കോടിയോളം രൂപ അനുവദിച്ചിരുന്നു. പിന്നീട് വന്ന സർക്കാർ ആ പദ്ധതി നടപ്പിലാക്കാൻ തയ്യാറായില്ല. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് റോഡിന് 6 കോടി രൂപയുടെ ടെൻഡർ ഉറപ്പിച്ചതായി അധികൃതർ പറഞ്ഞിരുന്നു. ഇതനുസരിച്ച് റോഡിന്റെ നിർമാണോദ്ഘാടനവും ആഘോഷപൂർവ്വം നിർവഹിച്ചു. തുടർന്ന് രണ്ടു കലുങ്കുകൾ നിർമിച്ചതല്ലാതെ മറ്റൊരു പ്രവർത്തനവും നടന്നിട്ടില്ല. കലുങ്ക് നിർമാണം പൂർത്തിയായിട്ടും റോഡ് നിർമാണം ആരംഭിക്കാത്തതിനാൽ കലുങ്കിൽ കുഴികൾ രൂപപ്പെട്ടു. മെറ്റലുകൾ നിരത്തി പരിസരവാസികൾ കഴിഞ്ഞദിവസം ഈ കുഴികൾ നികത്തി.
പുനർനിർമാണം ആരംഭിക്കുന്നതിനായി റോഡിന്റെ പലഭാഗങ്ങളിലും പല വലിപ്പത്തിലുള്ള മെറ്റലുകൾ ഇറക്കിയിട്ട് നാളുകളായി. മാസങ്ങൾക്കു മുമ്പ് ഇറക്കിയിട്ട മെറ്റലുകൾ റോഡിൽ നിരന്നു കിടക്കുന്നതിനാൽ കുഴികൾ ഒഴിവാക്കി ആയസപ്പെട്ടാണ് വാഹനങ്ങൾ സഞ്ചരിക്കുന്നത്. ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ വൈകിയതാണ് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തടസമായതെന്നായിരുന്നു ആദ്യം അധികൃതർ പറഞ്ഞിരുന്നത്. ഇപ്പോൾ പശ്ചിമേഷ്യൻ യുദ്ധമാണ് കാരണമായി പറയുന്നത്. യുദ്ധം മൂലം ടാറിനുണ്ടായ വില വർധനവിനാൽ കരാറുകാരന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് നിർമാണ പ്രവർത്തനങ്ങൾ വൈകിയതെന്നും എന്നാൽ ഈ തുക അധികമായി അനുവദിച്ചതായും പറയപ്പെടുന്നു. നിർമാണം ഇന്ന് തുടങ്ങും നാളെ തുടങ്ങും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.