പിന്തുണയില്ലെന്ന് എൽഡിഎഫ്
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണസമിതിക്കെതിരായി യുഡിഎഫ് നടത്തിയ അവിശ്വാസ പ്രമേയ നീക്കം പരാജയത്തിലേക്ക്. യുഡിഎഫ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കില്ലെന്ന് എൽഡിഎഫ് നിലപാട് പ്രഖ്യാപിച്ചതോടെയാണ് അവിശ്വാസ പ്രമേയം വിജയിക്കാനുള്ള സാധ്യതയ്ക്കു മങ്ങലേറ്റത്.
ഈ ആവശ്യവുമായി യുഡിഎഫ് സമീപിച്ചിട്ടില്ലെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി ഇന്നലെ വ്യക്തമാക്കി. യുഡിഎഫുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരണോ വേണ്ടയോ എന്നത് സംബന്ധിച്ച് എൽഡിഎഫ് നയപരമായ തീരുമാനം എടുക്കേണ്ടതുണ്ട്. എന്നാൽ ഇതുവരെ അങ്ങനെ യൊരു തീരുമാനം എടുത്തിട്ടില്ലെന്നും അങ്ങനെയൊരു കാര്യം നിലവിൽ പാർട്ടി പരിഗണനയിലില്ലെന്നും വി. ജോയി കൂട്ടിച്ചേർത്തു.
ബിജെപി ഭരണസമിതിക്കെതിരേ ആര് അവിശ്വാസപ്രമേയം കൊണ്ടു വന്നാലും എതിർക്കേണ്ടതില്ലെന്നു കഴിഞ്ഞ ദിവസം ജില്ലയിലെ പ്രമുഖ സിപിഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അവിശ്വാസ പ്രമേയ ചർച്ചകൾക്കു ചൂടുപിടിച്ചത്. എന്നാൽ ഇന്നലെ ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയോടെ ഇതിനുള്ള സാധ്യത മങ്ങി. ഇന്നു കൗണ്സിൽ യോഗം ചേരാനിരിക്കെയാണ് എൽഡിഎഫിന്റെ നിലപാട് പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
അതേസമയം അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാത്തതിനു പിന്നിൽ എൽഡിഎഫ്-ബിജെപി ധാരണയാണെന്ന് കോർപറേഷൻ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ കെ.എസ്. ശബരീനാഥൻ പ്രതികരിച്ചു. കോർപറേഷനിലെ ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നീക്കം തുടങ്ങിയത്. എന്നാൽ എൽഡിഎഫ് പിന്തുണയുണ്ടാകില്ലെന്ന് വ്യക്തമായതോടെ ഇതിനുള്ള സാധ്യത മങ്ങി.
കോണ്ഗ്രസ് വിട്ട് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച സുധീഷ്കുമാറും പ്രമേയത്തെ പിന്തുണയ്ക്കാൻ തയാറായിട്ടില്ലെന്ന സൂചനകളാണ് പുറത്തുവരുന്നത്. 101 അംഗങ്ങളുള്ള തിരുവനന്തപുരം നഗരസഭയിൽ 50 സീറ്റുള്ള ബിജെപി ഒരു സ്വതന്ത്രന്റെ കൂടി പിന്തുണയോടെയാണ് ഭരണം നടത്തുന്നത്. യുഡിഎഫിന് 20 സീറ്റും എൽഡിഎഫിന് 29 സീറ്റുമാണുള്ളത്. യുഡിഎഫ് വിമതനായി മത്സരിച്ചു ജയിച്ച സുധീഷ് കുമാറാണ് മറ്റൊരു സ്വതന്ത്രൻ.
കോർപറേഷന്റെ വരുമാന വർധനവിൽ യുഡിഎഫും കോൺഗ്രസും വേദനിക്കുന്നതെന്തിനെന്ന് മേയർ
തിരുവനന്തപുരം: കോർപറേഷന്റെ ആസ്തികൾ ഉപയോഗിച്ച് സ്വന്തമാക്കിക്കൊണ്ടിരുന്ന വരുമാനം നിലച്ചതിൽ സിപിഎമ്മിനുണ്ടാകുന്ന ആശങ്കയിൽ കോണ്ഗ്രസും യുഡിഎഫും എന്തിനാണ് വേദനിക്കുന്നതെന്ന് മേയർ വി.വി. രാജേഷ്.
ഇന്ത്യാ സഖ്യമുന്നണി കേരളത്തിലും യാഥാർഥ്യമാകാൻ പോവുകയാണെന്നും വിചാരിച്ചതിനേക്കാൾ വേഗത്തിൽ കോണ്ഗ്രസ് - സിപിഎം സഖ്യം കേരളത്തിൽ സംഭവിക്കുകയാണെന്നും മേയർ വി. വി. രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
കോണ്ഗ്രസ് നീട്ടിയ കരങ്ങളിലേക്ക് സിപിഎം എന്നു പിടിച്ചോ അന്നു മുതൽ ആ പാർട്ടിയുടെ വളർച്ച താഴോട്ടായെന്നും തിരുവനന്തപുരം കോർപറേഷനിൽ കോണ്ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിൽ മേയർ പറഞ്ഞു. ഭരണത്തിൽ കയറുന്ന സമയത്ത് തന്നെ അവിശ്വാസ പ്രമേയങ്ങൾ പ്രതീക്ഷിച്ചിരുന്നു. അഞ്ചു വർഷത്തിനുള്ളിൽ 10 അവിശ്വാസ പ്രമേയങ്ങൾ നേരിടേണ്ടിവരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്.
അവിശ്വാസം കൊണ്ടുവരുന്പോൾ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നു മാറണം. പകരം ബിജെപി പാർലമെന്ററി പാർട്ടി നേതാവായ ബി.ബി. ഗോപകുമാറിനു പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു.
Tags : Local News Nattuvishesham Thiruvananthapuram