മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് നിരണം സെന്റ് തോമസ് വലിയ പള്ളിയിൽ നടന്ന വിശുദ്ധ കുർബാനയ്ക്ക് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ
നിലയ്ക്കൽ: മാർത്തോമ്മാ ശ്ലീഹയുടെ സ്മരണകൾ നിലനിൽക്കുന്ന നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിൽ വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ ദുക്റാന തിരുനാൾ ആചരിച്ചു.
രാവിലെ മലങ്കര ഓർത്തഡോക്സ് സഭ നിലയ്ക്കൽ ഭദ്രാസന അധ്യക്ഷൻ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ, വിശുദ്ധ കുർബാനയും അനുസ്മരണ സമ്മേളനവും നടന്നു. നിലയ്ക്കൽ ഡിസ്ട്രിക്ടിലെ വൈദികർ സഹകാർമികരായിരുന്നു. തുടർന്ന് സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പും നിലയ്ക്കൽ എക്യൂമെനിക്കൽ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ഡോ. മലയിൽ സാബു കോശി ചെറിയാന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ ആരാധനയും പ്രത്യേക പ്രാർഥനാശുശ്രൂഷകളും നടന്നു.
സീറോമലബാർ സഭ കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തിൽ പാലത്തടിയാർ പാലത്തിൽനിന്ന് ആരംഭിച്ച പദയാത്ര പ്രാർഥനാനിർഭരമായി. സെന്റ് തോമസ് എക്യൂമെനിക്കൽ ദേവാലയത്തിൽ പദയാത്ര എത്തിയപ്പോൾ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത യൂത്ത് മൂവ്മെന്റ് ഡയറക്ടർ ഫാ. തോമസ് നെരിപ്പാറയും സെന്റ് ജോർജ് സീറോമലബാർ കത്തോലിക്കാ പള്ളി വികാരി ഫാ. ടിജോ തുണ്ടത്തിലും കാർമികത്വം നൽകി. നൂറുകണക്കിന് യുവജനങ്ങൾ പദയാത്രയിലും വിശുദ്ധ കുർബാനയിലും പങ്കെടുത്തു.
ഒരാഴ്ച നീണ്ടുനിന്ന സെന്റ് തോമസ് എക്യുമെനിക്കൽ ദേവാലയത്തിലേക്കുള്ള വാർഷിക തീർഥാടനത്തിലും വിവിധ ക്രൈസ്തവ സഭ ബിഷപ്പുമാർ നേതൃത്വം നൽകി.
തീർഥാടന വാരത്തിനു സമാപനം കുറിച്ച് ഇന്ന് മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപത മദേഴ്സ് ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സെമിനാറും തുടർന്ന് ദിവ്യബലിയും ഉണ്ടായിരിക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ ഫാ. ഷൈജു മാത്യു ഒഐസി അറിയിച്ചു.
മാർത്തോമ്മാശ്ലീഹയുടെ പാരന്പര്യത്തിൽ സഭൈക്യം സാധ്യമാകണം: കാതോലിക്കാബാവ
നിരണം: ഭാരതത്തിന്റെ അപ്പസ്തോലനായ മാർത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യത്തിൽ മലങ്കര നസ്രാണികൾ ഒരുമിക്കുമ്പോഴാണ് മലങ്കര സഭയുടെ ഐക്യം യാഥാർഥ്യമാകുകയെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ തൃതീയൻ കാതോലിക്കാ ബാവ. മാർത്തോമ്മാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോടനുബന്ധിച്ച് തോമ്മാശ്ലീഹാ സ്ഥാപിച്ച നിരണം വലിയ പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു ബാവ.
മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക പാരമ്പര്യമാണ് ഭാരതത്തിലെ ക്രൈസ്തവ സഭയുടെ വളർച്ചയുടെ നിദാനവും നിലനില്പും. മഹത്തായ ആ പാരമ്പര്യത്തെ അഭംഗുരം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞതിൽ മലങ്കരസഭ അഭിമാനിക്കുന്നുവെന്നും വിഭാഗീയതകൾ മറന്ന് ആ പാരമ്പര്യത്തിൽ ഒരുമിച്ച് ചേർന്ന് ഒരുമിച്ച് വളരാൻ ഇടയാകട്ടെയെന്നും കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു.
ഡൽഹി ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയിൽ സഹകാർമികനായിരുന്നു.