ഓട്ടപ്പാലത്തെ പനന്തോട്ടത്തിൽ കുമാരന്റെ വിറകുപുര കഴിഞ്ഞദിവസം രാത്രിയിൽ കാട്ടാന തകർത്ത നിലയിൽ.
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിലെ കാട്ടാനകളുടെ ആക്രമണം തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലും ഈ പ്രദേശത്ത് ജനവാസ കേന്ദ്രങ്ങളിലെത്തിയ ആനക്കൂട്ടം വീടുകൾക്ക് സമീപം വരെയെത്തി ഭീതി വിതച്ചു. വനംവകുപ്പ് ആർആർടി സംഘം തുരത്തുന്നുണ്ടെങ്കിലും കാട്ടാനകൾ ഉൾവനങ്ങളിലേക്ക് കയറാതെ സമീപങ്ങളിൽ തന്നെ തമ്പടിക്കുകയാണ്.
കഴിഞ്ഞ രാത്രിയിൽ ഓട്ടപ്പാലത്തെ പനന്തോട്ടത്തിൽ കുമാരന്റെ വീടിനു സമീപത്തെ വിറകുപുര കാട്ടാന തകർത്തു. ആനകളെ ഉൾവനത്തിലേക്ക് കയറ്റി വിടുന്നതിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കണമെന്നും കഴിഞ്ഞ ദിവസം എംഎൽഎ വിളിച്ചുചേർത്ത അടിയന്തരയോഗത്തിലെ തീരുമാനങ്ങൾ ഉടനടി നടപ്പാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തി
കൂരാച്ചുണ്ട്: പഞ്ചായത്തിലെ ഓട്ടപ്പാലം, മണ്ടോപ്പാറ പ്രദേശങ്ങളിൽ തുടർച്ചയായി കാട്ടാനകളുടെ കടന്നാക്രമണം തുടരുന്ന സാഹചര്യത്തിൽ ഇന്നലെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തി.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. ജോഷിൽ, പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസർ എ.സി. സുധീന്ദ്രൻ, കക്കയം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി. വിജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം മുതൽ താമരശേരി ആർആർടി സംഘം മേഖലയിൽ പട്രോളിംഗ് നടത്തുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Kozhikode