നെടുമങ്ങാട്: കരകുളം പഞ്ചായത്തിൽ ലക്ഷങ്ങൾ ചെലവഴിച്ചു നവീകരിച്ച തറട്ട നീന്തൽക്കുളം പരിപാലിക്കാൻ ആളില്ലാതെ ഉപയോഗശൂന്യം. നവീകരിച്ച നീന്തൽക്കുളം 2025 നവംബർ ആറിനാണു അന്നത്തെ മന്ത്രിയും നിലവിലെ എംഎൽഎയുമായ ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തത്.
ലക്ഷക്കണക്കിനു രൂപയുടെ സർക്കാർ ഫണ്ടും ലോകബാങ്ക് ധനസഹായവും വിനിയോഗിച്ചു നവീകരിച്ചിട്ടും ആവശ്യമായ പരിപാലനമില്ലാത്തതിനാൽ ഈ കായികകേന്ദ്രം പൂർണമായും നാശത്തിലേക്കു കൂപ്പുകുത്തി. കുളവും പരിസരവും മാലിന്യവും കാടും കയറി ഇഴജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ്. 2013-14 കാലഘട്ടത്തിൽ ലോകബാങ്ക് ധനസഹായമായി നൽകിയ 24,40,000 രൂപ ചെലവഴിച്ചാണ് നീന്തൽക്കുളം ആദ്യഘട്ടത്തിൽ നവീകരിച്ചത്. നിരവധി താരങ്ങൾ ഇവിടെ പരിശീലനം നടത്തി വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിച്ചിട്ടുണ്ട്.
നീന്തൽ പരിശീലനത്തിനായി സ്ഥാപിച്ച അലുമിനിയം കമ്പികളും ഇതിനു സമീപത്തായി പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാൻ സ്ഥാപിച്ചിരുന്ന ലോഹനിർമിത ഉപകരണങ്ങളും ദ്രവിച്ച് ഉപയോഗശൂന്യമായി മാറി. കുളത്തിനു സമീപത്തു നിർമിച്ച ഒരു കെട്ടിടവും ഉപയോഗിക്കാതെ നശിക്കുകയാണ്. കുളം പായൽ പിടിച്ചു അഴുക്കുചാൽ പോലെയായതിനാൽ കൊതുകുകളുടെ പ്രജനന കേന്ദ്രം കൂടിയാണിപ്പോൾ. പകൽ സമയങ്ങളിൽപോലും ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. ഇതിനുപുറമേ തെരുവുനായ ശല്യം കൂടിയായപ്പോൾ പ്രദേശവാസികൾക്ക് പൊറുതിമുട്ടിയിരിക്കുകയാണ്.
ശിലാഫലകങ്ങൾ സ്ഥാപിച്ച് വികസനത്തിന്റെ അവകാശവാദം ഉന്നയിക്കുന്ന പഞ്ചായത്ത് അധികൃതർ, ഈ കേന്ദ്രത്തിന്റെ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണെന്നു നാട്ടുകാർ ആരോപിക്കുന്നു. ഈ കേന്ദ്രം അടിയന്തരമായി ശുചീകരിച്ചു കേടുപാടുകൾ തീർത്തു പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ പഞ്ചായത്ത് അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Thiruvananthapuram