മയക്കുവെടി വച്ച് റേഡിയോ കോളറിട്ടശേഷം മരുന്ന് നല്കി കാട്ടിലേ ക്ക് വിട്ട മോഴയാന. (ഫയൽ ചിത്രം)
കോതമംഗലം: മയക്കുവെടി വച്ച് റേഡിയോ കോളറിട്ട മോഴയാന ചരിഞ്ഞു. ആനയുടെ കഴുത്തിൽ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നൽ, ഇന്നലെ കോട്ടപ്പാറവനത്തിൽ ഒരേ സ്ഥലത്തു നിന്നുതന്നെ സ്ഥിരമായി ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കി നടത്തിയ തെരച്ചിലിലാണ് ജഡം കണ്ടെത്തിയത്. തൃശൂരിൽ നിന്ന് വെറ്ററിനറി സർജൻ എത്തി പോസ്റ്റുമോര്‍ട്ടം നടത്തി ജഡം മറവ് ചെയ്യാന്‍ വനംവകുപ്പ് തുടര്‍നടപടികള്‍ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു.
ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം ആന ചരിഞ്ഞ സമയമോ, മരണകാരണമോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. കോട്ടപ്പാറ പ്ലാന്റേഷനില്‍നിന്നു പുറത്തിറങ്ങി പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളില്‍ ഒരു മാസത്തോളമായി രാപ്പകല്‍ ഭീതി വിതച്ചിരുന്ന ആനയെ മയക്കു വെടിവച്ച് റേഡിയോ കോളറിട്ട് പ്രദേശത്ത് നിന്ന് നീക്കാൻ ബുധനാഴ്ചയാണ് ഉത്തരവിട്ടത്.
വ്യാഴാഴ്ച പുലർച്ചെ ആരംഭിച്ച ദൗത്യം മൂന്ന് മയക്കു വെടിവെച്ച് ആനയെ മയക്കി വരുതിയിലാക്കി റേഡിയോ കോളറിട്ട് വൈകുന്നേരം നാലോടെയാണ് പൂർത്തീകരിച്ചത്. ആനയുടെ വായിൽ കീഴ്ത്താടിയിൽ ഏറ്റ മുറിവിൽ മരുന്ന് പുരട്ടുകയും കുത്തിവയ്പ് നൽകുകയും ചെയ്തതായും വനപാലകർ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച ജനവാസ മേഖലയിൽ എത്താതിരുന്ന ആന വനത്തിനുള്ളിൽ നാല് കിലോമീറ്റർ ചുറ്റളവിൽ ചുറ്റികറങ്ങി നടക്കുകയാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നുമായിരുന്നു വനം വകുപ്പ് അധികൃതർ വ്യക്തമാക്കിയത്. എന്നാൽ ഇന്നലെ റേഡിയോ കോളറിൽ നിന്നുള്ള സിഗ്നല്‍ ഒരേ സ്ഥലത്തുനിന്നുതന്നെ ലഭിച്ചതോടെ ആനയ്ക്ക് ചലനമില്ലെന്ന് മനസിലാക്കുകയും തുടര്‍ന്ന് വനപാലകര്‍ നടത്തിയ തെരച്ചിലില്‍ ജഡം കണ്ടെത്തുകയുമായിരുന്നു.
നേരത്തെതന്നെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്ന് നാട്ടുകാർ
നേരത്തെതന്നെ ആനയുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത് . വായില്‍ ഉണ്ടായ പരിക്കുമൂലം ആവശ്യാനുസരണം തീറ്റയെടുക്കാന്‍ കഴിയാത്തതായിരുന്നു പ്രശ്നം. ഇതിനൊപ്പം മൂന്നുതവണ മയക്കുവെടിവച്ചതുമൂലമുണ്ടായ ആഘാതമാണ് ജീവന് നഷ്ടപ്പെടാന്‍ കാരണമെന്നാണ് നിഗമനം.
ആന മയക്കത്തിലായപ്പോള്‍ പരിക്ക് ഭേദമാകുന്നതിനുള്ള മരുന്നും നല്‍കിയിരുന്നു. അതേസമയം ആനയുടെ വായിലെ മുറിവ് ഉണങ്ങിവരുന്നായും പൂര്‍ണമായി ഭേദമാകാന്‍ ഒരു മാസമെങ്കിലും വേണ്ടിവരുമെന്നായിരുന്നു ആനയെ പരിശോധിച്ച ഡോക്ടറുടെ അഭിപ്രായം. എന്നാല്‍ 48 മണിക്കൂര്‍ ആകുംമുമ്പേ ആനയ്ക്ക് ജീവന് നഷ്ടപ്പെടുകയാണുണ്ടായത്.
ഒരു മാസത്തോളമായി തുടര്‍ച്ചയായി ജനവാസമേഖലകളില്‍ ആനയെ കണ്ടുതുടങ്ങിയപ്പോള്‍തന്നെ ആനയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും നാട്ടുകാര്‍ വനപാലകരോട് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് നിഷേധിക്കുകയാണ് ചെയ്തത്. ഓരോ ദിവസം കഴിയുന്തോറും ആന കൂടുതല്‍ മെലിയുന്നതായാണ് നാട്ടുകാര്‍ നിരീക്ഷിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത്തരമൊരു പ്രശ്നം പൂര്‍ണമായി അവഗണിക്കുകയാണുണ്ടായത്.
സ്ഫോടകവസ്തു കടിച്ചതുമൂലമാണ് ആനയ്ക്ക് പരിക്കുണ്ടായതെന്ന് സംശയിക്കുന്നുണ്ട്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങാനിരിക്കെയാണ് ഇന്നലെ ആന ചരിഞ്ഞുവെന്ന വിവരം ലഭിക്കുന്നത്.
Tags : Local News Nattuvishesham Ernakulam