കൊച്ചി: വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ ഒളിവിലുള്ള പള്ളുരുത്തി സ്വദേശിയായ കൂട്ടുപ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 3.45ന് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കമ്മട്ടിപ്പാടത്ത് റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന വിദ്യാര്‍ഥിയെയാണ് മൂന്നംഗ സംഘം ആക്രമിച്ചത്.
കമ്മട്ടിപ്പാടം സ്റ്റാര്‍ഹോംസ് അപ്പാര്‍ട്ട്മെന്റിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ലോജിസ്റ്റിക്സ് കോഴ്സ് വിദ്യാര്‍ഥി പത്തനംതിട്ട കുറ്റൂര്‍ സ്വദേശി ആദിത്യ രാജ് (21)ആണ് ആക്രമണത്തിന് ഇരയായത്. ആദ്യത്യരാജിന്റെ 25,000 രൂപ വിലവരുന്ന മൊബൈലാണ് സംഘം തട്ടിയെടുത്തത്.
സംഘത്തിലുണ്ടായിരുന്ന 17കാരന് നേരത്തെ പിടിയിലാവുകയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ നാലുനില കെട്ടിടത്തില്‍ നിന്ന് വീണു മരണപ്പെടുകയും ചെയ്തിരുന്നു. ഫോര്‍ട്ട്കൊച്ചി നെല്ലുകടവ് ഈരവേലി വീട്ടില്‍ മുഹമ്മദ് സാഹില്‍ (18) ആണ് മരിച്ചത്.
മോഷണത്തിന് ശേഷം ലോഡ്ജില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സംഘത്തെ തേടി പോലീസ് എത്തിയപ്പോള്‍ മുഹമ്മദ് സാഹിലും പതിനേഴുകാരനും നാലാംനിലയിലേക്ക് ഓടിക്കയറി. സണ്‍ഷെയ്ഡില്‍ ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ മുഹമ്മദ് സാഹില്‍ കാല്‍വഴുതി താഴേയ്ക്ക് വീഴുകയായിരുന്നു.
ഇവര്‍ താമസിച്ചിരുന്ന ലോഡ്ജ് മുറിയില്‍ നിന്ന് നിരവധി വ്യാജ ആധാര്‍ കാര്‍ഡുകളും വിദ്യാര്‍ഥിയില്‍ നിന്ന് കവര്‍ന്ന ഫോണും പോലീസ് കണ്ടെടുത്തു.
Tags : Local News Nattuvishesham Ernakulam