പ്രതീകാത്മക ചിത്രം
തൊടുപുഴ: കൈക്കൂലിയും പടലപ്പിണക്കവും മൂലം തൊടുപുഴ നഗരസഭാ ഭരണം താളംതെറ്റുന്നു. രണ്ടു വര്‍ഷത്തിനിടെ നഗരസഭയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കൈക്കൂലിക്കേസില്‍ പിടിയിലാകുന്നത്. നഗരസഭയില്‍ പ്രധാന ചുമതല വഹിക്കുന്ന അസി. എന്ജിനയര്മാരാണ് കൈക്കൂലിക്കേസില്‍ പിടിയിലായ രണ്ട് ഉദ്യോഗസ്ഥരും. നഗരസഭയില്‍ ജോലിയിരിക്കെ കൈക്കൂലിയിലൂടെ ലക്ഷങ്ങള്‍ ഇവര്‍ സമ്പാദിച്ചിട്ടുണ്ടെന്നാണ് വിവരം. നേരത്തേ കൈക്കൂലിക്കേസില്‍ അസി. എന്‍ജിനിയര്‍ പിടിയിലായതിനു പിന്നാലെ ഇതിന്റെ പേരില്‍ നഗരസഭാ ഭരണംതന്നെ മാറിമറിയുന്ന സ്ഥിതിയെത്തിയിരുന്നു.
പുതുതായി നിര്‍മിച്ച ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്റെ ഉടമയോട് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ കേസിലാണ് തൊടുപുഴ നഗരസഭാ അസി. എന്‍ജിനിയര്‍ എറണാകുളം കറുകുറ്റി സ്വദേശി എം.പി. ജോസിനെ (54) തിങ്കളാഴ്ച വൈകുന്നേരം ഇടുക്കി വിജിലന്‍സ് സംഘം പിടികൂടിയത്. നഗരസഭയില്‍ സെക്രട്ടറിയുടെ അധികച്ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് കൈക്കൂലിക്കേസില്‍ അകത്തായത്. നേരത്തേയും ഇയാള്‍ക്കെതിരേ പരാതി ഉയര്‍ന്നിരുന്നു.
സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്കാന് കൈക്കൂലി വാങ്ങിയതിന് 2024 ജൂണ്‍ 25ന് നഗരസഭാ അസി. എന്ജനിയറായ സി.ടി. അജിയെയും ഇടനിലക്കാരനെയും വിജിലന്‍സ് പിടികൂടിയിരുന്നു. കുമ്മംകല്ല് ബിടിഎം യുപി സ്കൂളിനായി നിര്‍മിച്ച കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ആവശ്യവുമായി സമീപിച്ച സ്കൂള്‍ മാനേജരോടാണ് അസി. എന്‍ജിനിയര്‍ ഒരു ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ ഇടനിലക്കാരന് മുഖേന പണം കൈമാറുമ്പോഴാണ് വിജിലന്‍സ് ഇരുവരെയും പിടി കൂടിയത്. കൈക്കൂലി വാങ്ങാന്‍ പ്രേരിപ്പിച്ചതിന് അന്ന് നഗരസഭാ ചെയര്‍മാനായിരുന്ന സനീഷ് ജോര്‍ജിനെ രണ്ടാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തിരുന്നു. ആരോപണ വിധേയനായതോടെ സനീഷ് ജോര്‍ജിന് ചെയര്മാന് പദവിയും രാജി വയ്ക്കേണ്ടി വന്നു.
എല്‍ഡിഎഫ് പിന്തുണയോടെ ചെയര്‍മാനായ സനീഷ് ജോര്‍ജ് കൈക്കൂലിക്കേസില്‍ രാജിവയ്ക്കുകയും സ്വതന്ത്രനായെന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. എല്‍ഡിഎഫ് പക്ഷത്തേക്ക് കൂറുമാറിയ ജെസി ജോണിയെ അയോഗ്യയാക്കിയതിനെത്തുടര്‍ന്ന് ഒമ്പതാം വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുകയും ചെയ്തതോടെ യുഡിഎഫിന് ഭൂരിപക്ഷം വര്‍ധിച്ചു. തുടര്‍ന്ന് നടന്ന ചെയര്മാന് തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സംഭവങ്ങളാണ് അരങ്ങേറിയത്. ഭൂരിപക്ഷം ഉണ്ടായിട്ടും യുഡിഎഫിന് ഭരണം നഷ്ടമായി.
ചെയര്മാന് സ്ഥാനത്തേക്ക് യുഡിഎഫ് സ്ഥാനാര്‍ഥിയായി കെ. ദീപക് മത്സരിച്ചെങ്കിലും അപ്രതീക്ഷിതമായി മുസ്ലിം ലീഗ് പിന്തുണച്ചതോടെ സിപിഎമ്മിലെ സബീന ബിഞ്ചു ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ചെയര്മാന് പദവിയെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് യുഡിഎഫിന് വിനയായത്. ഇതോടെ നഗരസഭയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ അഭിപ്രായഭിന്നതയും രൂക്ഷമായി. പിന്നീട് സംസ്ഥാന യുഡിഎഫ് നേതൃത്വം ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.
നഗരസഭാ ഓഫീസ് നാഥനില്ലാക്കളരി
തൊടുപുഴ: പ്രധാനപ്പെട്ട തസ്തികകളില്‍ ഉദ്യോഗസ്ഥരില്ലാതെ നഗരസഭാ ഓഫീസ് നാഥനില്ലാക്കളരിയായി. നഗരസഭാ സെക്രട്ടറിയുടെ തസ്തിക കാലങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ദിവസം കൈക്കൂലിക്കേസില്‍ പിടിയിലായ അസി. എക്സിക്യുട്ടീവ് എന്‍ജനിയര്‍ എം.പി. ജോസായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്. ഇയാള്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായതോടെ രണ്ടു തസ്തികകളിലും ആളില്ലാതായി.
റവന്യു സൂപ്രണ്ട്, ജനറല്‍ സൂപ്രണ്ട്, റവന്യു ഇന്‍സ്പെക്ടർ എന്നീ തസ്തികകളിലും നിയമനം നടത്തിയിട്ടില്ല. രണ്ടു ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ വേണ്ടിടത്ത് ഒരാള്‍ മാത്രമാണുള്ളത്. അസിസ്റ്റന്റ് സെക്രട്ടറിയാകട്ടെ താത്കാലിക നിയമനത്തിലുള്ളയാളാണ്. പ്രധാന തസ്തികകളില്‍ ആളില്ലാതായതോടെ നഗരസഭയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങള്‍ പോലും നിശ്ചലമാകുന്ന സ്ഥിതിയാണുള്ളത്.
യുഡിഎഫില്‍ പടലപിണക്കം
തൊടുപുഴ: നഗരസഭയില്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിട്ടും ഭരണത്തില്‍ യോജിപ്പില്ലാത്തതിന്റെ പേരില്‍ യുഡിഎഫില്‍ അതൃപ്തി. പല കാര്യങ്ങളിലും ചെയര്‍പേഴ്സണ്‍ സാബിറ ജലീലിനെതിരേ യുഡിഎഫിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍തന്നെ രംഗത്തെത്തുന്ന സ്ഥിതിയാണ്. നഗരസഭാ മൈതാനം ഫര്‍ണിച്ചര്‍ മേളയ്ക്കു വാടകയ്ക്കു നല്‍കുന്നതുമായി ബന്ധപ്പെട്ടാണ് അംഗങ്ങള്‍ നേരത്തേ ചെയര്പേഴ്സണതെിരേ തിരിഞ്ഞത്. പിന്നീട് ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളിലും ചേരിതിരിഞ്ഞ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍പേഴ്സണും വൈസ് ചെയര്മാന് കെ. ദീപക്കും തമ്മിലുള്ള തര്‍ക്കവും മറനീക്കി പുറത്തുവന്നു. തൊഴില്‍ നികുതി നോട്ടീസ് വിതരണം ചെയ്യുന്ന നഗരസഭയിലെ ചില ഓഫീസ് അറ്റൻഡര്മാരുമായി ബന്ധപ്പെട്ട പരാതികളാണ് കൗണ്‍സിലില്‍ ചര്‍ച്ചയായത്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ആരോപണ വിധേയരായ ഓഫീസ് അറ്റന്‍ഡര്‍മാരെ വിളിച്ചുവരുത്തി വൈസ് ചെയര്മാന് വിശദീകരണം തേടിയിരുന്നു. ഇതു ചെയര്‍പേഴ്സണ്‍ ചോദ്യം ചെയ്തു. എന്നാല്‍, പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചു വരുത്തിയതെന്ന് വൈസ് ചെയര്മാന് കെ. ദീപക് മറുപടി നല്കി. ഇതോടെ കൗണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി വൈസ് ചെയര്മാന് പിന്തുണയുമായെത്തി. ലീഗിലെയടക്കമുള്ള യുഡിഎഫ് കൗണ്‍സിലര്‍മാരും ഇക്കാര്യത്തോട് അനുകൂലിച്ചതോടെ ചെയര്‍പേഴ്സണ്‍ ഒറ്റപ്പെടുന്ന അവസ്ഥയായി. മുന്നണിയിലെ തര്‍ക്കങ്ങള്‍ മറ നീക്കിയതോടെ പ്രവര്‍ത്തകരില്‍നിന്നുതന്നെ പ്രതിഷേധം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.
Tags : Thodupuzha Municipality NattuVishasham DistrictNews