കൊരട്ടി: അമലോത്ഭവമാതാ പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുനേർച്ച തിരുനാൾ ഭക്തിനിർഭരമായി ആഘോഷിച്ചു. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനും അത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോണീസിന്റെ തിരുനടയിൽ പ്രാർഥനാ നിയോഗങ്ങളുമായി രാവിലെ മുതൽ രാത്രി 11.30വരെ നാനാജാതി മതസ്ഥരായ ആയിരക്കണക്കിന് ഭക്തരാണ് നാടിന്റെ വിവിധയിടങ്ങളിൽ നിന്നും ഒഴുകിയെത്തിയത്.
രാവിലെ 6.30 മുതൽ രാത്രി എട്ടുവരെ തുടർച്ചയായി ദിവ്യബലിയും അനുബന്ധ പ്രാർഥനാ ശുശ്രൂഷകളും ഉണ്ടായിരുന്നു. നേർച്ചസദ്യയുടെ വെഞ്ചരിപ്പ് തീർഥാടന കേന്ദ്രം റെക്ടർ ഫാ. ജോസഫ് ഒളിപ്പറമ്പിൽ നിർവഹിച്ചു. കുട്ടികളുടെ ചോറൂട്ടിനും നിരവധി പേരാണ് എത്തിയത്. വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഫാ.ഡോ. ആന്റണി വാലുങ്കൽ ആണ് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചത്. തുടർന്ന് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ട് നടന്ന ഭക്തിനിർഭരമായ പ്രദക്ഷിണത്തിലും ഒട്ടേറെ ഭക്തജനങ്ങൾ പങ്കെടുത്തു.
മന്ത്രി ഒ.ജെ. ജെനീഷ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, ബെന്നി ബഹനാൻ എംപി, സനീഷ്കുമാർ ജോസഫ് എംഎൽഎ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രമണ്യൻ തുടങ്ങിയവരും എത്തിയിരുന്നു.
ഒന്നര ലക്ഷം പേർക്ക് ഒരുക്കിയ നേർച്ചസദ്യ വിതരണം രാത്രി 11.30വരെ നീണ്ടു. ആറായിരത്തോളം പേർക്ക് ഒരേസമയം നേർച്ച ഭക്ഷണം കഴിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്.
വികാരി ഫാ. ജോസഫ് ഒളിപ്പറമ്പിൽ, സഹവികാരി ഫാ. ശരത് ജോസ് പനക്കൽ, ഫാ. ജോൺ കാട്ടുപറമ്പിൽ, കൈക്കാരന്മാരായ ടെറി കബ്രാൾ, ബിനു ചാലാവീട്ടിൽ, അബ്രഹാം കുന്നത്തൂർ, പാരിഷ് കൗൺസിൽ വൈസ് പ്രസിഡന്റ് ജോളി വലിയപറമ്പിൽ, കേന്ദ്ര സമിതി ലീഡർ ജോഫ്രി കബ്രാൾ, മീഡിയ കൺവീനർ ആന്റണി കണ്ടംപറമ്പിൽ, പബ്ലിസിറ്റി കൺവീനർ ഡെഫ്രിൻ ഡിസൂസ, എൻ.ജെ. യേശുദാസ് എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Local news Koratty Thousands of people