മുതലമട: ചുള്ളിയാർമേട്ടിൽ അമിതവേഗതയിലെത്തിയ ടിപ്പർ മൂന്ന് ബൈക്കുകൾ ഇടിച്ചുതകർത്തു. ഇന്നലെ രാവിലെ 6.30 ന് മുതലമട കുടുംബാരോഗ്യകേന്ദ്രത്തിനു സമീപത്തുള്ള ചായക്കടക്ക് മുന്നിൽ നിർത്തിയ വാഹനങ്ങളെയാണ് ഇടിച്ചത്.
ഈ സമയത്ത് ചായക്കടക്ക് മുന്നിൽ കൂടുതൽ പേർ ഉണ്ടാവാറുണ്ടെങ്കിലും ഭാഗ്യം തുണച്ചതിനാൽ ഇന്നലെ എല്ലാവരും കടക്കുള്ളിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
പുലർച്ചെ അഞ്ചു മുതൽ ആറുവരെ സമയങ്ങളിൽ രേഖകളില്ലാതെ മെറ്റൽ നിറച്ച് ടിപ്പറുകളിൽ കടത്തുന്നതായാണ് നാട്ടുകാരുടെ ആരോപണം. പോലീസ്, ജിയോളജി വകുപ്പ് ജീവനക്കാരുടെ പരിശോധനയിൽ പെടാതിരിക്കാനാണ് പുലർച്ചെ സമയങ്ങളിൽ ടിപ്പറുകൾ പരക്കംപായുന്നത്.
ആശുപത്രിക്കു മുന്നിൽ നിന്നും കാമ്പ്രത്തുചള്ള ജംഗ്ഷനിലേക്കുള്ള ബൈപ്പാസിലും ടിപ്പറുകൾ പ്രഭാത സമയങ്ങളിൽ മിന്നൽ വേഗത്തിൽ പായുന്നതായി സമീപവാസികൾ ആരോപിക്കുന്നു. പ്രഭാതനടത്തത്തിന് പുത്തൻപാതക്കിരുവശത്തെ യാത്രക്കാർ മെയിൻ റോഡിലൂടെയാണ് നടത്തം.
ആശുപത്രിയിൽ നിന്നും റോഡിനെതിർവശത്തുള്ള ലാബുകളിൽ ടെസ്റ്റിനും മെഡിക്കൽ ഷോപ്പുകളിലേക്ക് റോഡ് മുറിച്ചു കടക്കുന്നതും അപകടഭീഷണിയിലാണ്.